റിഷഭ് പന്തിന്റെ ബാഗില്‍ നിന്ന് പണം മോഷ്ടിച്ചു, ആംബുലന്‍സ് വിളിച്ചത് താരം തന്നെ; റിപ്പോര്‍ട്ട്

തനിക്ക് ആശുപത്രിയിലേക്ക് പോകാന്‍ ആംബുലന്‍സ് വിളിച്ചത് പന്ത് തന്റെ സ്വന്തം ഫോണില്‍ നിന്ന് തന്നെയാണ്

രേണുക വേണു| Last Modified വെള്ളി, 30 ഡിസം‌ബര്‍ 2022 (15:45 IST)

ഇന്ത്യന്‍ ക്രിക്കറ്റ് താരം റിഷഭ് പന്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടതിനു പിന്നാലെ താരത്തിന്റെ ബാഗില്‍ നിന്ന് പണം മോഷ്ടിച്ചതായി റിപ്പോര്‍ട്ട്. കാര്‍ കത്തുന്നത് കണ്ട് ചുറ്റും കൂടിയ ചിലര്‍ താരത്തെ രക്ഷപ്പെടുത്തുന്നതിനുള്ള കാര്യങ്ങളല്ല ആദ്യം ചെയ്തത്. മറിച്ച് പന്തിന്റെ ബാഗില്‍ നിന്ന് പണം മോഷ്ടിക്കുകയാണ്. ഏതാനും പേര്‍ റിഷഭ് പന്തിന്റെ കൈയിലുണ്ടായിരുന്ന ബാഗില്‍ നിന്ന് പണം മോഷ്ടിച്ചു കടന്നുകളഞ്ഞതായി ദൃക്‌സാക്ഷികള്‍ പറഞ്ഞെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കുശാല്‍ എന്ന നാട്ടുകാരനാണ് അപകടം നടക്കുന്നത് നേരിട്ടു കണ്ടത്. കാര്‍ മണ്‍കൂനയില്‍ തട്ടി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പലതവണ കീഴ്‌മേല്‍ മറിഞ്ഞ കാര്‍ റോഡിലെ ഡിവൈഡില്‍ പോയി ഇടിച്ചുനിന്നു. ഉടനെ കാറിനു തീപിടിച്ചു. കാറില്‍ നിന്ന് ചില്ലുകള്‍ തകര്‍ത്ത് പുറത്ത് കടക്കാന്‍ പന്ത് ശ്രമിച്ചെങ്കിലും ആദ്യം കുറേ പ്രയാസപ്പെട്ടു. പിന്നീട് ഒരുവിധം നുഴഞ്ഞ് പുറത്തേക്ക് കടക്കുകയായിരുന്നു. ഉടനെ കാര്‍ ആളികത്താന്‍ തുടങ്ങി.

ഈ സമയത്ത് അവിടെ കൂടിയ ഏതാനും പേരില്‍ ചിലര്‍ പന്തിന്റെ ബാഗില്‍ നിന്ന് പണം മോഷ്ടിച്ച് കടന്നുകളഞ്ഞു. തനിക്ക് ആശുപത്രിയിലേക്ക് പോകാന്‍ ആംബുലന്‍സ് വിളിച്ചത് പന്ത് തന്റെ സ്വന്തം ഫോണില്‍ നിന്ന് തന്നെയാണ്.

ഡല്‍ഹിയില്‍ നിന്ന് ഉത്തരാഖണ്ഡിലേക്കുള്ള യാത്രാമധ്യേയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം റിഷഭ് പന്തിന്റെ കാറിനു തീപിടിച്ചത്. ഡല്‍ഹി-ഡെറാഡൂണ്‍ ഹൈവേയ്ക്ക് സമീപം റൂര്‍ക്കിയില്‍ നാര്‍സന്‍ ബൗണ്ടറിയില്‍ വെച്ചാണ് പന്ത് ഓടിച്ചിരുന്ന മെഴ്സിഡസ് ബെന്‍സ് അപകടത്തില്‍പ്പെടുന്നത്.

കാറിനു തീപിടിക്കാന്‍ തുടങ്ങിയപ്പോള്‍ കാറിന്റെ ചില്ല് പൊട്ടിച്ച് റിഷഭ് പന്ത് പുറത്തേക്ക് ചാടാന്‍ ശ്രമിച്ചു. ഈ ശ്രമത്തിനിടയില്‍ താരത്തിന്റെ ദേഹത്ത് സാരമായ പരുക്കേറ്റിട്ടുണ്ട്. കാറില്‍ പന്ത് തനിച്ചായിരുന്നെന്നാണ് റിപ്പോര്‍ട്ട്. കാറില്‍ നിന്ന് പുറത്തേക്ക് ചാടുന്നതിനിടെയിലാണ് പന്തിന്റെ തലയ്ക്കും പരുക്കേറ്റത്.

ഡെറാഡൂണിലെ മാക്സ് ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ആശുപത്രിയില്‍ നിന്നുള്ള താരത്തിന്റെ ചിത്രങ്ങള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :