ആരെല്ലാം പരിക്ക് മാറിയെത്തുമെന്ന് അറിയില്ല, പരീക്ഷണങ്ങള്‍ക്ക് അവസാന അവസരമാണിത്: ദ്രാവിഡ്

അഭിറാം മനോഹർ| Last Modified ഞായര്‍, 30 ജൂലൈ 2023 (11:33 IST)
വെസ്റ്റിന്‍ഡീസുമായുള്ള രണ്ടാം ഏകദിനമത്സരത്തിലേറ്റ അപ്രതീക്ഷിതമായ തോല്‍വിയുടെ ആഘാതത്തിലാണ് ടീം ഇന്ത്യ. ആദ്യ ഏകദിനത്തില്‍ രോഹിത് ശര്‍മയെ ഏഴാമതിറക്കി ബാറ്റിംഗ് പരീക്ഷണം നടത്തിയ ഇന്ത്യ രണ്ടാം മത്സരത്തില്‍ രോഹിത്തും കോലിയും ഇല്ലാതെയാണ് ഇറങ്ങിയത്. സഞ്ജു സാംസണിനെ ടീം മൂന്നാമനായി പ്രമോട്ട് ചെയ്തപ്പോള്‍ നാലാം നമ്പറിലേക്ക് അക്‌സര്‍ പട്ടേലിനെയാണ് ഇന്നലെ ടീം പരീക്ഷിച്ചത്. എന്നാല്‍ 2 പരീക്ഷണങ്ങളും ഇന്നലെ പാളിപ്പോയി.

ലോകകപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ എന്തുകൊണ്ടാണ് തുടരെ പരീക്ഷണങ്ങള്‍ നടത്തുന്നതെന്ന ചോദ്യത്തിന് ഉത്തരം നല്‍കിയിരിക്കുകയാണ് പരിശീലകന്‍ കൂടിയായ മുന്‍ ഇന്ത്യന്‍ താരം രാഹുല്‍ ദ്രാവിഡ്. ചില താരങ്ങള്‍ പരിക്കേറ്റ് ടീമിന് പുറത്താണ്. ചിലര്‍ എന്‍സിഎയില്‍ ഫിറ്റ്‌നെസ് വീണ്ടെടുത്തുകൊണ്ടിരിക്കുന്നു. ഏഷ്യാകപ്പ്,ലോകകപ്പ് എന്നിവയ്ക്ക് ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. നമ്മുടെ കയ്യില്‍ അധികമില്ല എന്നതാണ് സത്യം.

ലോകകപ്പിനും ഏഷ്യാകപ്പിനും മുന്‍പ് താരങ്ങള്‍ പരിക്ക് മാറി ഫിറ്റ്‌നസ് വീണ്ടെടുക്കുമെന്ന് പ്രതീക്ഷിക്കാനെ നമുക്ക് സാധിക്കു. ഉറപ്പിക്കാന്‍ ഇത് വരെ സാധിച്ചിട്ടില്ല. അതിനാല്‍ തന്നെ കൂടുതല്‍ താരങ്ങളെ പരീക്ഷിക്കേണ്ടത് ആവശ്യമാണ്. ലോകകപ്പിനും ഏഷ്യാകപ്പിനും 23 മത്സരങ്ങള്‍ ബാക്കിയുള്ളപ്പോള്‍ രോഹിത്തിനെയും കോലിയേയും കളിപ്പിക്കുകയാണെങ്കില്‍ അതിലൂടെ അധികം ഉത്തരങ്ങളൊന്നും നമുക്ക് ലഭിക്കില്ല. രാജ്യത്ത് നമുക്കുള്ള ഏറ്റവും പ്രതിഭാശാലികളായ കളിക്കാരാണ് ടീമിലുള്ളത്. നന്നായി പെര്‍ഫോം ചെയ്താണ് ഇവരെല്ലാം ടീമിലേക്ക് വന്നത്. അതിനാല്‍ തന്നെ ടീമില്‍ അവസരം ലഭിക്കുമ്പോള്‍ മുതലെടുക്കേണ്ടത് അവരുടെ ചുമതലയാണ്. ദ്രാവിഡ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :