ലോവർ മിഡിൽ ഓഡറിലെ അജാസുമാരെ കൊണ്ട് റൺസ് കൊയ്യുന്ന ഇന്ത്യ: ലോകകപ്പ് നേടാൻ ഈ സമീപനം മതിയാകുമോ?

അഭിറാം മനോഹർ| Last Updated: വ്യാഴം, 1 സെപ്‌റ്റംബര്‍ 2022 (16:49 IST)
കഴിഞ്ഞ ടി20 ലോകകപ്പിലെ ദയനീയമായ തോൽവി ടി20 ക്രിക്കറ്റിൽ ഇന്ത്യ പിന്തുടരുന്ന സമീപനത്തിലും ആറ്റിറ്റ്യൂഡിലും കാര്യമായ മാറ്റങ്ങൾ വരുത്താൻ പ്രേരകമായെന്ന് അടുത്തിടെയാണ് ഇന്ത്യൻ നായകൻ പറഞ്ഞത്. ബാറ്റിങ് ശൈലിയിൽ കൂടുതൽ അക്രമണോത്സുകത ഇന്ത്യൻ ടീം പ്രകടിപ്പിക്കേണ്ടതുണ്ടെന്നും അതുകൊണ്ട് മാത്രമെ ലോകകപ്പ് പോലുള്ള നിർണായകമായ മത്സരങ്ങൾ വിജയിക്കാനാകുവെന്നും രോഹിത് ശർമ ഏഷ്യാകപ്പിന് മുൻപ് തുറന്നുപറഞ്ഞിരുന്നു.

സഞ്ജു സാംസൺ,ദീപക് ഹൂഡ,ഇഷാൻ കിഷൻ എന്നീ യുവതാരങ്ങളുമായി ഇതേ സമീപനത്തിലാണ് അടുത്തിടെ നടന്ന ടി20 മത്സരങ്ങൾ ഇന്ത്യ കളിച്ചത്. എന്നാൽ ടീമിലേക്ക് പരിചയസമ്പന്നരായ വിരാട് കോലിയും കെ എൽ രാഹുലും മടങ്ങിയെത്തിയതോടെ വീണ്ടും സ്ക്വയർ ഒന്നിലേക്ക് തന്നെ മടങ്ങിയിരിക്കുകയാണ് ഇന്ത്യൻ ടീം.

ക്രീസിലിറങ്ങി നിലയുറപ്പിച്ച ശേഷം ആഞ്ഞടിക്കുന്ന സമീപനത്തിൽ നിന്നും മാറി പവർ പ്ലേ പരമാവധി മുതലെടുക്കാനുള്ള ശ്രമം നടത്തണമെന്ന് പറഞ്ഞ അതേ ടീമിൻ്റെ മുൻനിര ബാറ്റ്സ്മാന്മാർ കളിക്കുന്നത് ഏകദിന ശൈലിയിലാണ്. നോൺ സ്ട്രൈക്കർ ബാറ്റർ നൽകുന്ന സമ്മർദ്ദത്തിൽ റൺ റേറ്റ് ഉയർത്താൻ നായകൻ രോഹിത് ശർമ ശ്രമിക്കുമ്പോഴെല്ലാം അദ്ദേഹം വിക്കറ്റ് കളഞ്ഞുകുളിക്കുകയും ചെയ്യുന്നു.

30 വാര സർക്കിളിന് വെളിയിൽ ഫീൽഡർമാർ കുറവുള്ള ആദ്യ ആറോവറിൽ ക്രീസിൽ വിക്കറ്റ് നഷ്ടപ്പെടുത്താതിരിക്കാൻ മാത്രമാണ് ഇന്ത്യൻ മുൻനിര ശ്രമിക്കുന്നത്. ദുർബലരായ ഹോങ്കോങ്ങിനെതിരെ പോലും പവർ പ്ലേ മുതലെടുക്കാൻ ഇന്ത്യൻ ബാറ്റിങ് നിരയ്ക്കായില്ല. ആദ്യ പത്തോവറിൽ നിലയുറപ്പിച്ച് അടിച്ചു തുടങ്ങുമ്പോഴേക്കും മുൻ നിര നിരവധി ബോളുകളാണ് നഷ്ടമാക്കുന്നത്.

മുൻനിര പോയതിന് ശേഷം വരുന്ന മിഡിൽ ഓർഡർ, ലോവർ മിഡിൽ ഓർഡർ ബാറ്റർമാർക്കാണ് അവസാന ഓവറുകളിൽ റൺസ് ഉയർത്താനുള്ള ബാധ്യത വരുന്നത്. വമ്പനടികൾ ഡിമാൻഡ് ചെയ്യുന്ന ഈ അവസരങ്ങളിൽ അവർ തിളങ്ങുന്നുണ്ടെങ്കിലും മൈക്കിളപ്പന്മാർ സമാധാനമായി ചെയ്യുന്ന പണി യന്ത്രങ്ങളെ പോലെ ചെയ്യാനാണ് ലോവർ മിഡിൽ ഓർഡർ അജാസുമാർക്ക് യോഗം.

അവസാന ഓവറുകളിൽ ഹിറ്റർമാർക്ക് വേണ്ടത്ര പന്തുകൾ പലപ്പോഴും ലഭിക്കുന്നില്ല എന്നതും റൺസ് ഉയർത്തേണ്ട സാഹചര്യത്തിൽ കൂറ്റൻ അടികൾക്ക് ശ്രമിച്ച് വിക്കറ്റ് നഷ്ടമാകാൻ സാധ്യതയുണ്ട് എന്നതുമാണ് ഈ സമീപനം കൊണ്ടുണ്ടാകുന്ന നഷ്ടം. ടി20 ശൈലിയിൽ കളിക്കുന്ന ഈ ബാറ്റർമാർക്ക് ലഭിക്കേണ്ട 15-20 പന്തുകളെങ്കിലും മുൻനിര തിന്നു തീർക്കുന്നു. ഇതോടെ 25-30 റൺസ് കുറവുമായാണ് പലപ്പോഴും ഇന്ത്യ ബാറ്റിങ് അവസാനിപ്പിക്കുന്നത്.

നിലവിൽ മികച്ച ഫോമിലുള്ള ഹാർദ്ദിക് പാണ്ഡ്യ, യാദവ്,ദിനേശ് കാർത്തിക് എന്നിവരാണ് ഇന്ത്യയുടെ ഈ ദൗർബല്യത്തെ മറികടക്കാൻ സഹായിക്കുന്നത്. പ്രധാന ടൂർണമെൻ്റുകളിൽ കാലിടറുന്നത് പതിവാക്കിയ ടീം മുൻനിരയുടെ ഈ മെല്ലെപോക്ക് സമീപനം കൊണ്ട് പോവുകയാണെങ്കിൽ ഓസ്ട്രേലിയയിലെ പേസിനെ തുണയ്ക്കുന്ന പിച്ചിൽ അത് വലിയ തിരിച്ചടിയായി മാറിയേക്കാം. ഗ്രൂപ്പ ഘട്ടത്തിൽ തന്നെ മികച്ച പേസർമാരുള്ള പാകിസ്ഥാൻ,സൗത്താഫ്രിക്ക എന്നീ രാജ്യങ്ങളെയാണ് ഇന്ത്യയ്ക്ക് നേരിടാനുള്ളത്. മുൻനിരയുടെ മെല്ലെപോക്കിൽ അജാസുമാർ കൂടി നിരാശപ്പെടുത്തിയാൽ ഇന്ത്യയുടെ ലോകകപ്പ് സാധ്യതകളെ തന്നെ അതില്ലാതെയാക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :