അവസാന ഐസിസി കിരീടം നേടിയത് 2013ൽ! കിരീടവരൾച്ചക്ക് അന്ത്യം കുറിക്കാനാവാതെ ഇന്ത്യൻ ടീം

അഭിറാം മനോഹർ| Last Modified വ്യാഴം, 24 ജൂണ്‍ 2021 (13:13 IST)
ലോക ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിലും നിർണായകമായ സാന്നിധ്യമാണെങ്കിലും ക്രിക്കറ്റിലെ മികച്ച ടീമുകൾ മാറ്റുരയ്‌ക്കുന്ന ഐസിസി ടൂർണമെന്റുകളിൽ അത്ര മികച്ചതല്ല ഇന്ത്യയുടെ പ്രകടനങ്ങൾ. കോലിക്ക് കീഴിൽ ഇന്ത്യൻ സംഘം അസാമാന്യമായ വിജയക്കുതിപ്പു തുടരുമ്പോഴും അവിശ്വസനീയമായി തോന്നിയേക്കാവുന്നൊരു കിരീട വരൾച്ചയും ഇന്ത്യയെ അലട്ടുന്നുണ്ട്. വിരാട് കോലി നായകനായെത്തിയ ശേഷം ഒരു ഐസിസി കിരീടം പോലും ഇന്ത്യയ്ക്ക് നേടാനായിട്ടില്ലെന്ന അവിശ്വസനീയമായ സത്യമാണത്. മറ്റൊരു ഐസിസി ഫൈനലിലും കൂടി ഫൈനലിൽ കൂടി ഇന്ത്യ പരാജയപ്പെട്ടതോടെ ഇന്ത്യയുടെ കിരീടവരൾച്ച തുടർക്കഥയാവുകയാണ്.

ഏറ്റവുമൊടുവിൽ ഇന്ത്യ ഒരു ഐസിസി ടൂർണമെന്റിൽ കിരീടം ചൂടിയത് 2013ലാണ്. അന്ന് ക്യാപ്റ്റൻ ആയിരുന്നതാകട്ടെ മഹേന്ദ്ര സിംഗ് ധോണിയും. തുടർന്നുണ്ടായ അഞ്ച് മേജർ ടൂർണമെന്റുകളിലും പരാജയം രുചിക്കാനായിരുന്നു ഇന്ത്യയ്ക്ക് വിധി. 2013ലെ ചാമ്പ്യൻസ് ട്രോഫി വിജയത്തിന് ശേഷം 2014ലെ ടി 20 ലോകകപ്പിൽ ഇന്ത്യ ഫൈനലിൽ ശ്രീലങ്കയോടാണ് പരാജയപ്പെട്ടത്. 52 റൺസെടുത്ത സങ്കക്കാരയുടെ പ്രകടനമാണ് മത്സരത്തിൽ നിർണായകമായത്. 2015ലെ ഏകദിന ലോകകപ്പിൽ സെമിയിൽ ഓസീസിനെതിരെയായിരുന്നു ഇന്ത്യൻ പരാജയം. സ്റ്റീവ് സ്മിത്തിന്റെ സെഞ്ചുറി കരുത്തിൽ ഓസീസ് 328 റൺസെടുത്തപ്പോൾ ഇന്ത്യ 233 റൺസിന് ഓൾ ഔട്ടായി.

2016 ടി20 ലോകകപ്പ് സെമിയിൽ വെസ്റ്റിൻഡീസിനെതിരെ കോലിയുടെ വെടിക്കെട്ട് പ്രകടനത്തിന്റെ മികവിൽ ഇന്ത്യ 192 റൺസ് നേടിയെങ്കിലും. ലെൻഡൽ സിമ്മൻസിന്റെയും ആന്ദ്രേ റസലിന്റെയും കരീബിയൻ കരുത്തിന് മുൻപിൽ ഇന്ത്യ പരാജയം സമ്മതിച്ചു.2017ലെ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യൻ എതിരാളികളായി വന്നതാവട്ടെ ഇന്ത്യയുടെ ചിരവൈരികളായ പാകി‌സ്താൻ.പ്പണർ ഫഖർ സമാന്റെ സെഞ്ചുറിക്കരുത്തിൽ പാകിസ്ഥാൻ 338 റൺസെടുത്തപ്പോൾ മുഹമ്മദ് ആമിറിന്റെ തീ തുപ്പുന്ന പന്തുകൾക്ക് മുൻപിൽ ഇന്ത്യൻ ബാറ്റ്സ്മാന്മാർക്ക് ആയുസുണ്ടായില്ല.

2019 ലോകകപ്പിൽ ഏറ്റവും കിരീടസാധ്യത കല്പിച്ചിരുന്ന ടീമായിരുന്നു ഇന്ത്യ. സെമിയിൽ മഴ തടസപ്പെടുത്തിയ മത്സരം രണ്ട് ദിവസമായാണ് നടത്തിയത്. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ന്യൂസീലൻഡിനെ ഇന്ത്യ 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 239 റൺസിൽ ഒതുക്കി. എന്നാൽ മറുപടി ബാറ്റിങിൽ കൂട്ടത്തകർച്ച നേരിട്ട ഇന്ത്യ 31 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 92 റൺസെന്ന നിലയിലെത്തി.പിന്നീട് രവീന്ദ്ര ജഡേജയും ധോണിയും ചേർന്ന് ഏഴാം വിക്കറ്റിൽ 104 പന്തിൽനിന്ന് 116 റൺസടിച്ച് ഇന്ത്യയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും നിർണായക നിമിഷത്തിൽ ധോണി റണ്ണൗട്ടായി. 59 പന്തിൽ 77 റൺസെടുത്ത ജഡേജ കൂടി പുറത്തായതോടെ ഇന്ത്യ മത്സരം തോറ്റ് പുറത്തായി.

ഐസിസി ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പ് മഴയെടുക്കുമോ എന്ന ഭീതി സൃഷ്ടിച്ചെങ്കിലും ന്യൂസിലൻഡിന്റെ ശക്തമായ ബൗളിങിനെതിരെ ഇന്ത്യൻ നിര കൂടാരം കയറുകയായിരുന്നു.
217, 170 എന്നിങ്ങനെയായിരുന്നു 2 ഇന്നിങ്സുകളിലെ ഇന്ത്യൻ സ്കോറുകൾ. രണ്ടാം ഇന്നിംഗ്‌സില്‍ 139 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലന്‍ഡ് രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി അനായാസമായാണ് വിജയം കൈപ്പടിയിൽ ഒതുക്കിയത്. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ (52*), റോസ് ടെയ്‌ലര്‍ (47*) എന്നിവരാണ് വിജയം എളുപ്പമാക്കിയത്. രണ്ടിന്നിംഗ്‌സിലുമായി ഏഴ് വിക്കറ്റ് നേടിയ പേസര്‍ കെയ്ൽ ജാമീസണാണ് ഫൈനലിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :