കോലിക്കരുത്തിൽ ഇന്ത്യ, രണ്ടാം മത്സരത്തിലും അർധസെഞ്ചുറി: ഇംഗ്ലണ്ടിന് 157 റൺസ് വിജയലക്ഷ്യം

അഭിറാം മനോഹർ| Last Modified ചൊവ്വ, 16 മാര്‍ച്ച് 2021 (21:00 IST)
ഇന്ത്യക്കെതിരായ ട്വെന്റി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇംഗ്ലണ്ടിന് 157 റൺസിന്റെ വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 156 റൺസെടുത്തു.

അതേസമയം ഒരു ഘട്ടത്തിൽ 86 ന് 5 എന്ന നിലയിൽ തകർന്ന ഇന്ത്യയെ കോലിയും ഹാർദിക് പാണ്ഡ്യയും ചേർന്ന ആറാം വിക്കറ്റ് കൂട്ടുക്കെട്ടാണ് തകർച്ചയിൽ നിന്നും രക്ഷിച്ചത്.15 പന്തുകള്‍ നേരിട്ട പാണ്ഡ്യ രണ്ടു സിക്‌സടക്കം 17 റണ്‍സെടുത്ത് ഇന്നിങ്‌സിന്റെ അവസാന പന്തില്‍ പുറത്തായി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ‌ക്ക് സ്‌കോര്‍ ഏഴിലെത്തിയപ്പോള്‍ തന്നെ ഓപ്പണര്‍ കെ.എല്‍ രാഹുലിനെ (0) നഷ്ടമായിരുന്നു. പിന്നാലെ സ്റ്റാർ ഓപ്പണർ രോഹിത് ശർമയും കഴിഞ്ഞ മത്സരത്തിലെ ഹീറോ ഇഷാൻ കിഷനും മടങ്ങിയതൊടെ ടീം അപകടം മണത്തു. എന്നാൽ കഴിഞ്ഞ മത്സരത്തിൽ നിർത്തിയ ഇടത്ത് നിന്നും തുടങ്ങിയ കോലി ഇംഗ്ലണ്ടിന്റെ എല്ലാ പ്രതീക്ഷകളെയും തല്ലി കെടുത്തി. 46 പന്തുകള്‍ നേരിട്ട കോലി നാലു സിക്‌സും എട്ടു ഫോറുമടക്കം 77 റണ്‍സോടെ പുറത്താകാതെ നിന്നു.

ഇംഗ്ലണ്ടിനായി മാര്‍ക്ക് വുഡ് മൂന്നു വിക്കറ്റ് വീഴ്ത്തി. ക്രിസ് ജോര്‍ദാന്‍ രണ്ടു വിക്കറ്റെടുത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :