അഭിറാം മനോഹർ|
Last Modified വ്യാഴം, 12 മാര്‍ച്ച് 2026 (18:00 IST)
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ വിരമിക്കലുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബിസിസിഐ മുന്‍ ചീഫ് സെലക്ടര്‍ സന്ദീപ് പാട്ടീല്‍. വിരമിക്കുന്നതിന് ഒരു വര്‍ഷം മുന്‍പ് തന്നെ സച്ചിനെ ഒഴിവാക്കാന്‍ ബിസിസിഐ ശ്രമിച്ചിരുന്നതായാണ് സന്ദീപ് പാട്ടീലിന്റെ വെളിപ്പെടുത്തല്‍. 2012ല്‍ മോശം ഫോമിനെ തുടര്‍ന്ന് സച്ചിന്റെ പകരക്കാരനെ കണ്ടെത്താന്‍ ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ആലോചിച്ചിരുന്നതായാണ് സന്ദീപ് പാട്ടീലിന്റെ വെളിപ്പെടുത്തല്‍.
ഈ വിവരം നേരിട്ട് അറിയിച്ചപ്പോള്‍ സച്ചിന്‍ ഞെട്ടിപ്പോയെന്നും അഭിമുഖത്തിനിടെ സന്ദീപ് പാട്ടീല്‍ പറഞ്ഞു.ഭാവി പദ്ധതികളെ പറ്റി സച്ചിനോട് ചോദിക്കുകയും പകരക്കാരനെ തിരയുകയാണെന്ന് അറിയിച്ചപ്പോള്‍ സച്ചിന്‍ ഞെട്ടിയതായുമാണ് സന്ദീപ് പാട്ടീല്‍ പറയുന്നത്. അദ്ദേഹം ഞെട്ടിപ്പോയി, നിങ്ങള്‍ ശരിക്കും പറയുന്നതാണോ എന്ന് വീണ്ടും വീണ്ടും ചോദിച്ചു. സന്ദീപ് പാട്ടീല്‍ പറയുന്നു.
സച്ചിനെ സംബന്ധിച്ചിടത്തോളം കരിയറിലെ മോശം വര്‍ഷമായിരുന്നു 2012. ആ വര്‍ഷം 9 ടെസ്റ്റുകളില്‍ നിന്ന് വെറും 23.80 ശരാശരി മാത്രമായിരുന്നു സച്ചിനുണ്ടായിരുന്നത്. 10 ഏകദിനങ്ങളില്‍ 31.50 മാത്രമായിരുന്നു സച്ചിന്റെ ശരാശരി.
അതേസമയം സെലക്ടര്‍മാര്‍ക്ക് ഒരു കളിക്കാരനെ ടീമില്‍ നിന്നും ഒഴിവാക്കാം എന്നല്ലാതെ വിരമിക്കാന്‍ നിര്‍ബന്ധിക്കാന്‍ കഴിയുമായിരുന്നില്ല. സച്ചിന്‍ തുടരാന്‍ താത്പര്യം പ്രകടിപ്പിപ്പോള്‍ സെലക്ഷന്‍ കമ്മിറ്റി അത് അംഗീകരിക്കുകയായിരുന്നുവെന്നും സന്ദീപ് പാട്ടീല്‍ പറഞ്ഞു.