കേരളത്തിലെ ബി ജെ പി നേതാക്കള്‍ കൊറോണ ഭീതിയില്‍, സംഭവിച്ചതെന്ത് ?
കേന്ദ്രമന്ത്രി വി മുരളീധരന്‍, തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് വി വി രാജേഷ് അടക്കമുള്ള കേരളത്തിലെ ബി ജെ പി നേതാക്കള്‍ കൊറോണ ഭീതിയില്‍. മുരളീധരനും രാജേഷും ക്വാറന്‍റൈനിലായതോടെ സംസ്ഥാന ബി ജെ പി നേതൃത്വം പരിഭ്രാന്തിയിലായിട്ടുണ്ട്.
വിദേശത്തുനിന്ന് മടങ്ങിയെത്തിയ ഡോക്‍ടര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതോടെയാണ് വി മുരളീധരനും വി വി രാജേഷും നിരീക്ഷണത്തില്‍ പ്രവേശിച്ചത്. ഈ ഡോക്‍ടറുമായി അടുത്ത് ഇടപഴകിയ ഡോക്‍ടര്‍മാര്‍ പങ്കെടുത്ത ചടങ്ങില്‍ വി മുരളീധരനും വി വി രാജേഷും ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്തിരുന്നു.
വിദേശത്തുനിന്ന് മടങ്ങിയെത്തിയ ഡോക്‍ടറോട് അടുത്തിടപഴകിയ ഡോക്‍ടര്‍മാരെയെല്ലാം ക്വാറന്‍റൈന്‍ ചെയ്‌തിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മുരളീധരനും രാജേഷും സ്വയം ക്വാറന്‍റൈനില്‍ പ്രവേശിച്ചത്.
"ശ്രീചിത്ര ആശുപത്രിയിലെ ഗവേഷണ വിഭാഗത്തിൽ കഴിഞ്ഞ ശനിയാഴ്ച ഞാൻ സന്ദർശനം നടത്തിയിരുന്നു. അതിന് തൊട്ടടുത്ത ദിവസമാണ് ശ്രീചിത്ര ആശുപത്രിയിലെ ഡോക്ടർക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ആശുപത്രി, ഗവേഷണ വിഭാഗങ്ങൾ തമ്മിൽ ബന്ധമില്ലെങ്കിലും, അങ്ങേയറ്റം മുൻകരുതലും ജാഗ്രതയും അനിവാര്യമായതിനാൽ,ദില്ലിയിൽ തിരിച്ചെത്തിയ ഉടൻ സ്വയം ക്വാറന്റൈനിൽ പ്രവേശിക്കാൻ തീരുമാനിക്കുകയായിരുന്നു. രോഗലക്ഷണങ്ങളില്ലെങ്കിലും, കൊവിഡ് 19 പരിശോധന നടത്തി, ഇന്ന് ലഭിച്ച ഫലം നെഗറ്റീവാണ്. ഔദ്യോഗിക പരിപാടികൾ തത്കാലം ഒഴിവാക്കി ,ദില്ലിയിലെ ഔദ്യോഗിക വസതിയിൽ നിരീക്ഷണത്തിൽ തുടരാനാണ് തീരുമാനം" - വി മുരളീധരന്‍ അറിയിച്ചു.