സംസ്ഥാനത്തെ മൊബൈല്‍ ആര്‍ടിപിസിആര്‍ ലാബുകള്‍ അടുത്ത മൂന്ന് മാസം കൂടി തുടരും

ശ്രീനു എസ്| Last Modified തിങ്കള്‍, 7 ജൂണ്‍ 2021 (11:01 IST)
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 പരിശോധന വര്‍ധിപ്പിക്കാന്‍ സജ്ജമാക്കിയ കോവിഡ് 19 മൊബൈല്‍ ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റ് ലാബുകള്‍ അടുത്ത മൂന്ന് മാസം കൂടി തുടരാന്‍ ഉത്തരവായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. കഴിഞ്ഞ മാര്‍ച്ച് മാസം മുതല്‍ 10 മൊബൈല്‍ ആര്‍.ടി.പി.സി.ആര്‍. ലാബുകളാണ് സജ്ജമാക്കിയത്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് മൊബൈല്‍ ലാബ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. കോവിഡ് വ്യാപനം നിലനില്‍ക്കുന്ന സാഹചര്യത്തിലും മൂന്നാം തരംഗത്തെ ഫലപ്രദമായി പ്രതിരോധിക്കുന്നതിനുമാണ് ഈ മൊബൈല്‍ ടെസ്റ്റ് ലാബുകള്‍ 3 മാസം കൂടി നീട്ടിയത്. ഇതുകൂടാതെ 4 മൊബൈല്‍ ആര്‍.ടി.പി.സി.ആര്‍. ലാബുകള്‍ കൂടി തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. അവയുടെ എന്‍.എ.ബി.എല്‍ ഓഡിറ്റ് നടന്ന് വരികയാണ്. ഈ മാസം 15ന് മുമ്പായി ഇവയുടെ പ്രവര്‍ത്തനമാരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റുകള്‍ നടത്തുന്നതിനായി 26 സര്‍ക്കാര്‍ ലാബുകള്‍ ഉണ്ടെങ്കിലും ഉയര്‍ന്നു വരുന്ന കോവിഡ് കേസുകളുടെ എണ്ണം കണക്കിലെടുത്ത് പ്രതിദിന ടെസ്റ്റുകളുടെ എണ്ണം ഉയര്‍ത്താന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു മൊബൈല്‍ ലാബുകള്‍. കെ.എം.എസ്.സി.എല്‍. ആണ് ഈ പദ്ധതിയുടെ നടത്തിപ്പുകാര്‍. സാമ്പിള്‍ കളക്ട് ചെയ്ത് ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റ് നടത്തി റിസള്‍റ്റ് നല്‍കുന്നതിന് 448.20 രൂപയാണ് ഈടാക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :