'സ്വര്‍ഗ ഗായികേ ഇതിലേ ഇതിലേ...' മലയാളത്തിന്റെ സത്യന്‍ മാഷ്

നെല്‍വിന്‍ വില്‍സണ്‍| Last Modified ചൊവ്വ, 15 ജൂണ്‍ 2021 (08:14 IST)

അനശ്വര നടന്‍ സത്യന്‍ അന്തരിച്ചിട്ട് 50 വര്‍ഷം. 1971 ജൂണ്‍ 15 നാണ് രക്താര്‍ബുദത്തെ തുടര്‍ന്ന് സത്യന്‍ മരണത്തിനു കീഴടങ്ങുന്നത്. 1912 നവംബര്‍ നവംബര്‍ ഒന്‍പതിന് ജനിച്ച മലയാളികളുടെ പ്രിയപ്പെട്ട സത്യന്‍ മാഷിന് മരിക്കുമ്പോള്‍ 59 വയസ്സായിരുന്നു പ്രായം.

ആദ്യം അധ്യാപകനായും പിന്നീട് സൈനികനായും പൊലീസ് ഉദ്യോഗസ്ഥനായും ജോലി ചെയ്തു. ശേഷം സിനിമയിലേക്ക്. നാടകാഭിനയത്തിലൂടെയാണ് സത്യന്‍ സിനിമയിലേക്ക് എത്തുന്നത്. 1951 ല്‍ ത്യാഗസീമ എന്ന സിനിമയില്‍ സത്യന്‍ അഭിനയിച്ചു. എന്നാല്‍, ആ സിനിമ പുറത്തിറങ്ങിയില്ല.

1952 ല്‍ പുറത്തിറങ്ങിയ 'ആത്മസഖി' എന്ന സിനിമ സൂപ്പര്‍ഹിറ്റായി. സത്യനായിരുന്നു ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. 1954 ല്‍ പുറത്തിറങ്ങിയ 'നീലക്കുയില്‍' ആണ് സത്യന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമ. ഉറൂബ് രചിച്ച നീലക്കുയില്‍ സംവിധാനം ചെയ്തത് രാമു കാര്യാട്ട്-പി.ഭാസ്‌കരന്‍ സഖ്യമാണ്. സിനിമയിലെ ഗാനങ്ങളെല്ലാം മലയാളികള്‍ ഏറ്റെടുത്തു. ദേശീയ തലത്തില്‍ അംഗീകരിക്കപ്പെട്ട ആദ്യ മലയാള ചിത്രമായിരുന്നു നീലക്കുയില്‍. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് സത്യനും മിസ് കുമാരിയും കൈയടി നേടി.

കാലം മാറുന്നു, ദേവ സുന്ദരി, മിന്നുന്നതെല്ലാം പൊന്നല്ല, മുടിയനായ പുത്രന്‍, കണ്ണും കരളും, ഇണപ്രാവുകള്‍, കടത്തുകാരന്‍, ചെമ്മീന്‍, മിടുമിടുക്കി, അഗ്നിപരീക്ഷ, അരനാഴികനേരം, അനുഭവങ്ങള്‍ പാളിച്ചകള്‍ തുടങ്ങി 140 ലേറെ സിനിമകളില്‍ സത്യന്‍ അഭിനയിച്ചിട്ടുണ്ട്.

1969 ല്‍ കടല്‍പ്പാലം എന്ന സിനിമയിലെ അഭിനയത്തിനും 1971 ല്‍ കരകാണാകടല്‍ എന്ന സിനിമയിലെ അഭിനയത്തിനും മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് കരസ്ഥമാക്കിയിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :