'മഞ്ജു വാരിയര്‍ ജീവനോടെ ഉണ്ടോയെന്ന് അറിയില്ല'; പൊലീസ് വാഹനത്തിലിരിന്ന് വീഡിയോ ചെയ്ത് സനല്‍കുമാര്‍ ശശിധരന്‍, തന്നെ കൊല്ലാനാണ് കൊണ്ടുപോകുന്നതെന്ന് ആരോപണം

രേണുക വേണു| Last Modified വ്യാഴം, 5 മെയ് 2022 (15:44 IST)

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെ പൊലീസ് അറസ്റ്റ് ചെയ്ത വാര്‍ത്തയാണ് ഇപ്പോള്‍ സിനിമാലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. നടി മഞ്ജു വാരിയരുടെ പരാതിയിലാണ് സനല്‍കുമാറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപമാനിച്ചെന്ന നടി മഞ്ജു വാരിയരുടെ പരാതിയിലാണ് പൊലീസ് നടപടി. കൊച്ചി സിറ്റി പൊലീസ് പാറശാലയിലെത്തിയാണ് സനല്‍കുമാറിനെ പിടികൂടിയത്. മഞ്ജു വാരിയര്‍ നായികയായ കയറ്റം സിനിമയുടെ സംവിധായകനാണ് സനല്‍കുമാര്‍.

തനിക്കെതിരെ തുടര്‍ച്ചയായി അപവാദം പ്രചരിപ്പിച്ചെന്നും പിന്തുടര്‍ന്ന് ഭീഷണിപ്പെടുത്തി എന്നുമാണ് മഞ്ജുവിന്റെ പരാതി. കേസില്‍ മഞ്ജുവിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് എടുക്കുകയായിരുന്നു. മഞ്ജു വാരിയരുടെ ജീവന്‍ തുലാസിലാണെന്നും അവര്‍ തടവറയിലാണെന്നും സൂചിപ്പിച്ചുകൊണ്ട് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ പങ്കുവച്ച ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ വിവാദമായിരുന്നു.

പൊലീസ് അറസ്റ്റ് ചെയ്തുകൊണ്ടു പോകുമ്പോള്‍ നാടകീയമായാണ് സനല്‍കുമാര്‍ ശശിധരന്‍ പ്രതികരിച്ചത്. കയ്യിലുള്ള ഫോണ്‍ എടുത്ത് വീഡിയോ ഷൂട്ട് ചെയ്തു. തന്നെ കൊല്ലാനാണ് കൊണ്ടുപോകുന്നതെന്ന് വരെ സനല്‍ ആരോപിച്ചു. വീഡിയോയില്‍ പറയുന്നത് ഇങ്ങനെ:

'എന്നെ പിടിച്ചുവയ്ക്കുകയാണ്. എന്നെ തട്ടിക്കൊണ്ടുപ്പോയി കൊല്ലാനാണ് ശ്രമിക്കുന്നത്. ഇത് ഞാന്‍ വെറുതെ പറയുന്നതല്ല. രണ്ട് വര്‍ഷമായിട്ട് പറയുന്നതാണ്. കയറ്റം എന്ന സിനിമയെ തുടര്‍ന്ന് എന്റെ ജീവന് ആപത്തുണ്ടെന്നും എന്റെ മാത്രമല്ല മഞ്ജു വാരിയറുടെ ജീവന് ആപത്തുണ്ടെന്നും ഞാന്‍ കുറേക്കാലമായിട്ട് പറയുന്നതാണ്. ഇപ്പോഴും എനിക്ക് അറിയില്ല, മഞ്ജു വാരിയര്‍ ജീവനോടെ ഉണ്ടോയെന്നും എനിക്കെതിരെ കൊടുത്തു എന്ന് പറയുന്ന പരാതി മഞ്ജു വാരിയറാണോ കൊടുത്തതെന്നും എനിക്ക് അറിയില്ല. ഞാന്‍ പോസ്റ്റ് ഇട്ടിട്ട് ഏഴ് ദിവസമായി. മാധ്യമങ്ങളിലെല്ലാം വാര്‍ത്തയായി. എന്നിട്ട് മഞ്ജു വാരിയര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നെ പിടിച്ചു കൊണ്ടുപോയി കൊല്ലാന്‍ ശ്രമിക്കുകയാണ്. എനിക്ക് പൊലീസ് സംരക്ഷണം വേണം. എനിക്ക് യാതൊരുവിധ മാനസിക പ്രശ്‌നവുമില്ല,' പൊലീസ് വാഹനത്തിലിരുന്ന് സനല്‍ കുമാര്‍ ശശിധരന്‍ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :