നെഞ്ചില്‍ അസ്വസ്ഥതയുള്ള സമയത്ത് കൂടുതല്‍ കായികക്ഷമത ആവശ്യമുള്ള വ്യായാമങ്ങളില്‍ ഏര്‍പ്പെട്ടു; പുനീത് രാജ്കുമാറിന് സംഭവിച്ചത്

രേണുക വേണു| Last Modified ശനി, 30 ഒക്‌ടോബര്‍ 2021 (13:38 IST)

നെഞ്ചില്‍ തുടര്‍ച്ചയായി അസ്വസ്ഥതകള്‍ തോന്നിയപ്പോഴും അത് മുഖവിലയ്ക്ക് എടുക്കാതിരുന്നതാണ് പുനീത് രാജ്കുമാറിന്റെ മരണത്തിനു കാരണം. ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ താരത്തിനു ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഉടന്‍ തന്നെ ബെംഗളൂരുവിലെ ആശുപത്രിയില്‍ എത്തിച്ചു. ഐസിയുവില്‍ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടായില്ല. ഓരോ മിനിറ്റുകള്‍ കഴിയുംതോറും ആരോഗ്യനില കൂടുതല്‍ മോശമാകുകയായിരുന്നു. ഒടുവില്‍ വെള്ളിയാഴ്ച ഉച്ചയോടെ പുനീത് രാജ്കുമാറിന്റെ മരണം സ്ഥിരീകരിച്ചു.

വ്യാഴാഴ്ച രാത്രി മുഴുവന്‍ പുനീതിന് നെഞ്ചില്‍ അസ്വസ്ഥതകള്‍ ഉണ്ടായിരുന്നു. എന്നാല്‍, വെള്ളിയാഴ്ച രാവിലെ കുഴപ്പം ഒന്നും ഇല്ല എന്ന് പറഞ്ഞ് നടന്‍ ജിമ്മിലേക്ക് പോകുകയായിരുന്നു. വ്യാഴാഴ്ചയിലേതിനു സമാനമായി താരത്തിനു നെഞ്ചില്‍ ചില അസ്വസ്ഥതകളും വേദനയും വെള്ളിയാഴ്ച രാവിലെയും തോന്നിയിരുന്നു. എന്നാല്‍, ഈ ബുദ്ധിമുട്ട് ഗൗരവത്തോടെ കാണാതെ പുനീത് ജിമ്മില്‍ വ്യായാമം ആരംഭിച്ചു. കൂടുതല്‍ കായികക്ഷമതയുള്ള വ്യായാമങ്ങളിലാണ് താരം ഏര്‍പ്പെട്ടത്. ജിമ്മില്‍ വച്ച് നെഞ്ച് വേദന അതിരൂക്ഷമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നുവെന്ന് കന്നഡ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാത്രി നെഞ്ചില്‍ അസ്വസ്ഥതകള്‍ തോന്നിയത് സൈലന്റ് അറ്റാക്കിന്റെ തുടക്കമായിരിക്കാം എന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. രാത്രി ആരോഗ്യപരമായ അസ്വസ്ഥതകള്‍ തോന്നിയെങ്കിലും പുനീത് അത് കാര്യമായി എടുത്തില്ല. രാത്രി തന്നെ വൈദ്യസഹായം തേടിയിരുന്നെങ്കില്‍ പുനീതിന്റെ ജീവന്‍ രക്ഷിക്കാമായിരുന്നു എന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ജിമ്മില്‍ നിന്ന് ആദ്യം പോയത് കുടുംബ ഡോക്ടറുടെ അടുത്തേക്കാണ്. സ്ഥിതി മോശമാണെന്ന് മനസിലായതോടെ കുടുംബ ഡോക്ടര്‍ പുനീതിനെ ബെംഗളൂരു വിക്രം ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :