സൂപ്പർ ശക്തികളുള്ള സാധാരണ മനുഷ്യർ! മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ തരംഗമാവുമ്പോൾ

അഭിറാം മനോഹർ| Last Modified ശനി, 25 ഡിസം‌ബര്‍ 2021 (09:38 IST)
ഹോളിവുഡ് ചിത്രങ്ങളിലൂടെ സൂപ്പർ ഹീറോ എന്നത് മലയാളികൾക്ക് സുപരിചതമാണെങ്കിലും മലയാളികളുടെ അല്ലെങ്കിൽ ഇന്ത്യയുടെ ഒരു ദേസി സൂപ്പർ ഹീറോ എന്നത് ഏതൊരു സിനിമാപ്രേമിയുടെയും സ്വപ്‌നമായിരുന്നു. അത്തരമൊരു ശ്രമം നടത്തുമ്പോൾ തീർച്ചയാ‌യും ബേസിലിന് മുൻപിലുണ്ടായിരുന്നത് ഹോളിവുഡ് ചിത്രങ്ങൾ പ്രേക്ഷകർക്കിടയിലുണ്ടാക്കിയ സ്വീകരണം തന്നെയായിരിക്കണം.

കുറുക്കൻ‌മൂല എന്ന സാങ്കൽപിക ഗ്രാമത്തിലേക്ക് 90കളുടെ കാലഘട്ടത്തിലേക്ക് സിനിമയെ കൊണ്ടുവരികയും പൂർണമായും പ്രാദേശികമായ ഒരു സൂപ്പർ ഹീറോ എന്നത് സൃഷ്ടിക്കുകയും ചെയ്യുന്നതിൽ ബേസിൽ പൂർണമായി വിജയിച്ചതായി വേണം മിന്നൽ മുരളിയിലൂടെ വിലയിരുത്താൻ. അമാനുഷിക ശക്തി ലഭിക്കുന്ന നായകൻ ആ കഴിവുകൾ ലോകത്തിന്റെ നന്മയ്ക്കായി ഉപയോഗിക്കേണ്ടതാണെന്ന് തിരിച്ചറിയുകയും അതിനാ‌യി തനിക്ക് മാത്രമായുള്ള ഒരു യുണിക് ഐഡന്റിറ്റി ഉണ്ടാക്കുകയും ചെയ്യുന്ന സൂപ്പർഹീറോ ഒറിജിൻ. അല്ലെങ്കിൽ ഒരു സൂപ്പർ ഹീറോയുടെ ജനനം എന്ന ആദ്യ എപ്പിസോഡ് ഭംഗിയായി തന്നെ ബേസിൽ ഒരുക്കിയിട്ടുണ്ട്.

90 കളുടെ ഗ്രാമപശ്ചാത്തലത്തിലേക്ക് സിനിമയെ കൊണ്ടുവരുമ്പോൾ കൃത്യമായി പ്രാദേശികതയിൽ ഊന്നിയാണ് ബേസിൽ തന്റെ കഥാപ്രപഞ്ചം ഒരുക്കിയിട്ടുള്ളത്. ഇത്തരമൊരു പശ്ചാത്തലത്തിലേക്ക് കൊണ്ടുവരുന്നതിന്റെ വെല്ലുവിളി ചുരുങ്ങിയ ഈ ഭൂമികയിൽ സൂപ്പർ ഹീറോ വേണ്ടതിന്റെയും അയാൾക്കും ആ നാടിനും മുന്നിൽ ഭീഷണിയായി തനിക്ക് മേലെയൊ തന്നോളമോ ശക്തനായ എതിരാളിയെ സൃഷ്ടിച്ചെടുക്കുക എന്നതാണ്.

കഥയുടെ നരേഷൻ വഴി ഒരേ സംഭവത്തിൽ സൂപ്പർ പവറുകൾ ല‌ഭിക്കുന്ന രണ്ടുപേരിലൂടെയാണ് ചിത്രം വികസിക്കുന്നത്. ഏറെ കൗതുകകരമായത് രണ്ട് നരേഷനും ഒന്നിച്ച് പോകുന്നതിനൊപ്പം നായകന്റെയും വില്ലന്റെയും ജീവിതത്തിനുള്ള അപൂർവമായ സമാനതയാണ്. ആദ്യ രംഗങ്ങളിലെ പ്രണയനൈരാശ്യമടക്കം സിനിമയിൽ ഏകദേശം ഒരേ സാഹചര്യങ്ങളിലൂടെയാണ് നായകനും വില്ലനും കടന്നുപോകുന്നത്. അതേസമയം വില്ലൻ കഥാപാത്രമായ ഷിബുവിന്റെ കഥാപാത്രരൂപീകരണം നായകനേക്കാൾ വ്യക്തവും എന്നാൽ സങ്കീർണവുമാണ്. വില്ലൻ കഥാപാത്രത്തിന്റെ വികാസത്തിനായി കൂടുതൽ സമയം ബേസിൽ ജോസഫ് നൽകി എന്നതും എടുത്തുപറയേണ്ടതാണ്.

സൂപ്പർ പവറുകൾ ലഭിക്കുന്ന രണ്ട് സാധാരണ മനുഷ്യർ എന്ന നിലയിൽ നിന്ന് നായകനും വില്ലനും എങ്ങനെ രൂപപ്പെടുന്നു എന്ന് ബേസിൽ പതിയെ വെളിപ്പെടുത്തുമ്പോൾ നായകനേക്കാൾ പലപ്പോഴും പ്രേക്ഷകർ വില്ലനിലേക്ക് റൂട്ട് ചെയ്യപ്പെടുന്നുണ്ട്. നായകനിലും വില്ലനിലും നടക്കുന്ന മാറ്റങ്ങൾ കൃത്യമായി പ്രേക്ഷകരിലെത്തിക്കാൻ സിനിമയ്ക്കാവുമ്പോൾ ഒരുപാട് ലയറുകളിലായാണ് വില്ലനായ ഷിബു(ഗുരു സോമസുന്ദരം)വിന്റെ കഥാപാത്രം വികസിക്കുന്നത്. സിനിമയിൽ നായകനേക്കാൾ പലപ്പോഴും വില്ലൻ ഉയർന്ന് നിൽക്കുന്നതും ഇക്കാര്യം കൊണ്ടാകാം.

ഒരേസമയം പ്രണയനഷ്ടം,അപകർഷതാ ബോധം,അനാഥത്വം എന്നിവയിലേക്ക് വീഴുന്നവരാണ് നായകനും വില്ലനും. എല്ലാം തികഞ്ഞ നായകനിലേക്ക് സൂപ്പർ പവറുകൾ വരുന്നു എന്ന പതിവിലേക്ക് എത്തിക്കാതെ ഒരു ചെറിയ സംഭവത്തിൽ പോലും മനസ് തകരുന്ന നാട്ടുകാർക്ക് മുന്നിൽ പലപ്പോഴും പരിഹാസമേറ്റുവാങ്ങുന്ന അർഹമായ പരിഗണന ലഭിക്കാത്ത ദുർബലഹൃദയനാണ് പിന്നീട് നായകനായി രൂപമാറ്റം സംഭവിക്കുന്നത് എന്നത് കൗതികകരമാണ്.

വില്ലന്റെ കാര്യത്തിലും ഇക്കാര്യങ്ങൾ വ്യത്യസ്‌തമല്ല. ഇത്തരത്തിൽ രണ്ട് മനുഷ്യർ രൂപപ്പെടുമ്പോൾ രണ്ട് പേരും വില്ലൻ-ഹീറോ എന്ന ദ്വന്ദത്തിലേക്ക് വീഴുന്നത് സാഹചര്യങ്ങൾ കൊണ്ടാണ്. അമാനുഷിക കഴിവുകൾ ലഭിക്കുന്ന ഷിബു ചെയ്യുന്ന കുറ്റങ്ങൾ പോലും വളരെയധികം വ്യക്തിപരമായുള്ളതാണ്. ഇത്തരത്തിൽ മണ്ണിൽ ഉറച്ചുകൊണ്ടുള്ള പുറമെ അമാനുഷിക ശക്തികൾ കൊണ്ട് ശക്തരെന്ന് തോന്നിപ്പിക്കുകയും എന്നാൽ അകമെ ദുർബലരുമായ രണ്ട് പേരുടെ പോരാട്ടമെന്നത് തീർച്ചയായും ചിത്രത്തെ ഒരു സൂപ്പർ ഹീറോ ഴോണറിലേക്ക് തളച്ചിടാതെ സിനിമയ്ക്ക് മറ്റൊരു വ്യക്തിത്വം നൽകുന്നതിൽ സഹായിക്കുന്നുണ്ട്.

ശക്തമായ തിരക്കഥയ്ക്കുള്ളിൽ ഒരു എക്‌സ് ഫാക്‌ടർ എന്ന നിലയിൽ സൂപ്പർ ഹീറോ എലമെന്റുകൾ വരുന്നു എന്നതിനാൽ തന്നെ വിഎഫ്എക്‌സ് സാങ്കേതികകളുടെ അതിപ്രസരം ചിത്രത്തിലില്ല. മണ്ണിൽ ഉറച്ചുകൊണ്ടുള്ള കഥാപാത്ര സൃഷ്ടിയായതിനാൽ തന്നെ അർഹമായിടത്ത് മാത്രമാണ് വിഎഫ്എക്‌സ് സാങ്കൃതികത ചിത്രത്തിലേക്ക് കടന്നുവരുന്നുള്ളു. അതേസമയം ചില നിമിഷങ്ങൾ അതർഹിക്കുന്ന രീതിയിൽ ഇലവേറ്റ് ചെയ്യുന്നതിൽ പശ്ചാത്തല സംഗീതം ഉയരുന്നില്ല എന്നത് ഒരു പോരായ്‌മയാണ്. കയ്യടക്കമുള്ള സമീർ താഹിറിന്റെ ക്യാമറയും ടൊവിനോ, ഗുരു സോമസുന്ദരം എന്നിവരടങ്ങിയ കാസ്റ്റിങും എടുത്ത് പറയേണ്ടതാണ്.

പതിവ് ബേസിൽ ചിത്രങ്ങളിലെ കോമഡി എലമെന്റുകളുടെ കുറവ് ചിത്രത്തിന്റെ ഴോണറിനോട് ചേർന്ന് പോകുന്നതാണ്. ചിത്രത്തിന്റെ തിരക്കഥ രൂപീകരണത്തിൽ ബാറ്റ്‌മാൻ കോമിക്‌സിന്റെ സ്വാധീനം പ്രകടമാണെങ്കിലും മറ്റൊരു ഭൂമികയിലേക്ക് പറിച്ച് നടുമ്പോൾ വേണ്ട ശ്രദ്ധ കഥാപാത്രരൂപീകരണത്തിലടക്കം നൽകിയിട്ടുണ്ട്. മലയാളത്തിന്റെ സൂപ്പർ ഹീറോ ചിത്രങ്ങളുടെ തുടക്കെമെന്നോണം ഒരു പുതിയ വാതിലാണ് മിന്നൽ മുരളി ഇനി വരാനിരിക്കുന്ന സിനിമാക്കാർക്കായി തുറന്നിടുന്നത്. ഒരു ഫ്രാഞ്ചൈസിയായി മിന്നൽ മുരളി വികസിക്കുന്നതിനൊപ്പം കൂടുതൽ പരീക്ഷണങ്ങളും ഈ മേ‌ഖലയിൽ സംഭവിക്കാൻ മിന്നൽ മുരളി പ്രചോദനമാകുമെന്നുറപ്പ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :