'രാത്രിയൊക്കെ കണ്ണന്‍ ഇരുന്ന് കരയുകയായിരുന്നു'; ഇനിയും വേദന അനുഭവിക്കാതെ ചേച്ചി പോകണേ എന്ന പ്രാര്‍ത്ഥനയുണ്ടായിരുന്നെന്ന് ജയറാം

രേണുക വേണു| Last Modified ബുധന്‍, 23 ഫെബ്രുവരി 2022 (08:07 IST)

കെപിഎസി ലളിതയുടെ നിര്യാണത്തില്‍ അനുശോചിച്ച് മലയാള സിനിമാലോകം. രോഗബാധിതയായി ചികിത്സയിലായിരുന്ന സമയത്ത് ചേച്ചി ജീവിതത്തിലേക്ക് തിരിച്ചുവരണമെന്ന് എല്ലാവരും ആഗ്രഹിച്ചിരുന്നെന്ന് നടന്‍ ജയറാം പറഞ്ഞു. എന്നാല്‍, അസുഖം കൂടുതലാണെന്നും തിരിച്ചുവരവ് അസാധ്യമാണെന്നും അറിഞ്ഞപ്പോള്‍ ഇനിയും അധികം വേദന സഹിക്കാതെ ചേച്ചി പോകണേ എന്ന പ്രാര്‍ത്ഥനയായിരുന്നു. അത്രയും അടുപ്പമുള്ള ഒരാളാണ്. ഈ വിടവ് എങ്ങനെയാണ് നികത്തുകയെന്ന് പറയാന്‍ സാധിക്കില്ലെന്നും ജയറാം പറഞ്ഞു. ഇനിയും വേദന അനുഭവിക്കാതെ ചേച്ചി പോകണേ എന്ന പ്രാര്‍ത്ഥന മാത്രമായിരുന്നു തന്റെ മനസ്സില്‍ ഉണ്ടായിരുന്നെന്ന് ജയറാം ഓര്‍ത്തു.

തന്റെ മകന്‍ കാളിദാസ് ജയറാം സിനിമയിലെത്തിയതില്‍ ലളിത വഹിച്ച പങ്കും ജയറാം വെളിപ്പെടുത്തി. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രത്തില്‍ ബാലതാരമായാണ് കാളിദാസ് സിനിമയിലെത്തിയത്. ജയറാം തന്നെയായിരുന്നു നായകന്‍. ആദ്യം മറ്റൊരു കുട്ടിയെയാണ് ഈ കഥാപാത്രത്തിലേക്ക് തീരുമാനിച്ചത്. എന്നാല്‍, ആ കുട്ടി ശരിയായില്ല. അപ്പോള്‍ കണ്ണനെ (കാളിദാസ്) ഈ കഥാപാത്രം ചെയ്യിപ്പിച്ചൂടെ എന്ന് സത്യന്‍ അന്തിക്കാടിനോട് ചോദിച്ചത് കെപിഎസി ലളിതയാണ്. ജയറാം ആദ്യം പറ്റില്ലെന്ന് പറഞ്ഞു. പിന്നീട് പാര്‍വതിയോടും ജയറാമിനോടും കണ്ണനെ സിനിമയില്‍ അഭിനയിക്കാന്‍ വിടണമെന്നും എല്ലാം താന്‍ ശരിയാക്കാമെന്നും പറഞ്ഞ് സമ്മതിപ്പിച്ചത് ലളിതയാണ്. ലളിത ചേച്ചിയുടെ മരണവാര്‍ത്ത അറിഞ്ഞ ശേഷം രാത്രിയൊക്കെ കണ്ണന്‍ (കാളിദാസ്) വീട്ടില്‍ ഇരുന്ന് കരയുകയായിരുന്നെന്നും ജയറാം കൂട്ടിച്ചേര്‍ത്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :