പൊലീസിന് വീഴ്ച പറ്റിയോ? ടി.ജി.മോഹൻദാസിന് ജാമ്യം
ജൂലൈ 27 ന് പരാതി ലഭിച്ചിട്ടും അറസ്റ്റിന് മുൻപ് പൊലീസ് നോട്ടീസ് നൽകാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു
ബിജെപി ബൗദ്ധിക വിഭാഗം മുൻ കൺവീനർ ടി.ജി.മോഹൻദാസിന് സിജെഎം കോടതി ജാമ്യം അനുവദിച്ചു. ഡൽഹി ജന്തർ മന്തറിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തിനെതിരെ അങ്ങേയറ്റം വിഷംനിറഞ്ഞ പരാമർശങ്ങൾ നടത്തിയ കേസിലാണ് ജാമ്യം. അടുത്ത മൂന്ന് ദിവസം അന്വേഷണവുമായി സഹകരിക്കണമെന്നതടക്കമുള്ള ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.
ജൂലൈ 27 ന് പരാതി ലഭിച്ചിട്ടും അറസ്റ്റിന് മുൻപ് പൊലീസ് നോട്ടീസ് നൽകാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. പരാതി ലഭിച്ച് 11 ദിവസത്തിനു ശേഷമാണ് അറസ്റ്റ്. ജാമ്യം ലഭിക്കാൻ വേണ്ടി ദുർബലമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന ആക്ഷേപം നേരത്തെ പൊലീസിനെതിരെ ഉയർന്നിരുന്നു.
യുഡിഎഫ് സർക്കാർ ആർഎസ്എസ് വിധേയത്വം കാണിക്കുന്നതായി പരക്കെ വിമർശനം ഉയർന്നിരുന്നു. അതുകൊണ്ടാണ് മോഹൻദാസിനെ അറസ്റ്റ് ചെയ്യാത്തതെന്നായിരുന്നു പ്രധാന വിമർശനം. അധിക്ഷേപ പരാമർശം നടത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിട്ടും കേരള പൊലീസ് അറസ്റ്റ് രേഖപ്പെടുത്താൻ വൈകി. ഇതിനിടെ മോഹൻദാസിനെ അറസ്റ്റ് ചെയ്യാൻ തനിക്ക് പറയാൻ പറ്റുമോ എന്നാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ചോദിച്ചതും വിവാദമായിരുന്നു.