Mothers Day Special: 'വാപ്പച്ചിയെ പോലെ എല്ലാം നേടാമെന്ന് കരുതരുത്, കഠിനമായി പ്രയത്‌നിക്കേണ്ടിവരും'; ഒരു അമ്മ മകന് നല്‍കിയ ഉപദേശം, അമ്മയുടെ ഉപദേശം കേട്ട് മകന്‍ ചെയ്തത്

രേണുക വേണു| Last Modified ഞായര്‍, 8 മെയ് 2022 (10:22 IST)

താരപുത്രന്‍ എന്ന ഇമേജ് വളരെ വേഗത്തില്‍ മാറ്റിയെടുത്ത് സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. പിതാവും മലയാളത്തിന്റെ മെഗാസ്റ്റാറുമായ മമ്മൂട്ടിയുടെ നിഴലില്‍ വളര്‍ന്നുവരാന്‍ ഒരുകാലത്തും ദുല്‍ഖര്‍ ആഗ്രഹിച്ചിട്ടില്ല. മമ്മൂട്ടിക്കും അതിനു താല്‍പര്യമില്ലായിരുന്നു. കഴിവുണ്ടെങ്കില്‍ മകന്‍ സിനിമയില്‍ മുന്നോട്ടു പോകട്ടെ എന്നതായിരുന്നു മമ്മൂട്ടിയുടെ നിലപാട്. ഒടുവില്‍ ദുല്‍ഖര്‍ അത് സാധ്യമാക്കി.

ബിസിനസ് മാനേജ്മെന്റില്‍ ബിരുദം നേടിയ ശേഷം ദുബായില്‍ ജോലി ചെയ്യുകയായിരുന്നു ദുല്‍ഖര്‍. കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ മാസ ശമ്പളത്തിനായിരുന്നു ദുല്‍ഖര്‍ അക്കാലത്ത് ജോലി ചെയ്തിരുന്നത്. പിന്നീട് ദുബായില്‍ നിന്ന് തിരിച്ചെത്തിയ ശേഷമാണ് ശ്രീനാഥ് രാജേന്ദ്രന്റെ സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ ദുല്‍ഖര്‍ മലയാള സിനിമയില്‍ അരങ്ങേറിയത്. 2011 ലായിരുന്നു ദുല്‍ഖറിന്റെ സിനിമാ അരങ്ങേറ്റം.

സിനിമയെ കുറിച്ച് ദുല്‍ഖര്‍ ആലോചിച്ചു തുടങ്ങിയ സമയത്ത് ഉമ്മ സുല്‍ഫത്ത് കുട്ടി ദുല്‍ഖറിന് ഒരു ഉപദേശം നല്‍കി. അത് ദുല്‍ഖറിന്റെ സിനിമ കരിയറില്‍ നിര്‍ണായകമായി. 'വാപ്പച്ചിയെ പോലെ സിനിമയില്‍ വിജയിക്കാമെന്ന് പ്രതീക്ഷിക്കരുത്,' എന്നാണ് സുല്‍ഫത്ത് മകന് നല്‍കിയ ഉപദേശം. വാപ്പച്ചിയുടെ തണലില്‍ സിനിമയില്‍ ശോഭിക്കാമെന്ന പ്രതീക്ഷ വേണ്ട എന്നായിരുന്നു ആ വാക്കുകളുടെ അര്‍ത്ഥം. ഉമ്മയുടെ വാക്കുകള്‍ ദുല്‍ഖറിനെ വലിയ രീതിയില്‍ സ്വാധീനിച്ചു. സിനിമ ലോകത്തേക്ക് പോകുകയാണെങ്കില്‍ സ്വന്തം കാലില്‍ നില്‍ക്കണമെന്നും വാപ്പച്ചിയുടെ സഹായം കൊണ്ട് മുന്നേറ്റമുണ്ടാക്കരുതെന്നും ദുല്‍ഖര്‍ മനസില്‍ ഉറപ്പിച്ചു. വാപ്പച്ചിയുടെ സഹായം ഇല്ലാതെ തനിക്ക് സിനിമയില്‍ ശോഭിക്കാന്‍ കഴിയുമോ എന്ന് നോക്കാന്‍ ദുല്‍ഖര്‍ തീരുമാനിച്ചു. അങ്ങനെയാണ് മമ്മൂട്ടിയുടെ മകനായി മുതിര്‍ന്ന സംവിധായകര്‍ വച്ചുനീട്ടിയ ഓഫറുകളെല്ലാം ദുല്‍ഖര്‍ നിരസിച്ചത്. നവാഗതനായ ശ്രീനാഥ് രാജേന്ദ്രന്റെ സെക്കന്റ് ഷോയില്‍ അഭിനയിക്കാന്‍ ദുല്‍ഖര്‍ തീരുമാനിക്കുന്നതും ഉമ്മച്ചിയുടെ വാക്കുകള്‍ കേട്ടാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :