Jasmine Jaffar: 'അന്ന് മീര ജാസ്മിൻ ക്ഷേത്രത്തിൽ കയറി, പ്രായശ്ചിത്തം ചെയ്ത് തെറ്റ് തിരുത്തി; ജാസ്മിൻ ഇന്ന് ചെയ്തത് റീൽസ് ഇട്ട് പണമുണ്ടാക്കാൻ'
സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറും ബിഗ് ബോസ് താരവുമായ ജാസ്മിൻ ജാഫർ ഗുരുവായൂർ ക്ഷേത്രക്കുള്ളത്തിൽ റീൽസ് ചിത്രീകരിച്ചത് വിവാദമായി മാറിയിരുന്നു. കോടതി ഉത്തരവുണ്ടെന്നിരിക്കെ നിരോധനം മറികടന്ന് കുളത്തിലിറങ്ങി റീൽ ചിത്രീകരിച്ചത് വൻ വിവാദമായി. ജാസ്മിനെതിരെ പരാതി കൊടുത്തിരുന്നു. പിന്നാലെ ക്ഷേത്രത്തിൽ ശുദ്ധികലശം നടത്തുകയും ചെയ്തിരുന്നു.
ഈ സംഭവത്തിൽ ജാസ്മിനെ അനുകൂലിച്ചും എതിർത്തും നിരവധി പേർ രംഗത്തെത്തിയിരുന്നു. ഈ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്‌റഫ്. മുമ്പ് നടി മീര ജാസ്മിനും സമാനായൊരു അനുഭവം ഉണ്ടായിട്ടുണ്ടെന്നാണ് ആലപ്പി അഷ്‌റഫ് പറയുന്നത്. എന്നാൽ മീര ജാസ്മിൻ അന്ന് തന്റെ തെറ്റ് തിരുത്തി. ജാസ്മിൻ ജാഫർ ചെയ്ത തെറ്റ് ന്യായീകരിക്കാൻ സാധിക്കാത്തതാണെന്നാണ് ആലപ്പി അഷ്‌റഫ് പറയുന്നത്.
2006 ൽ പ്രശസ്ത നടി മീര ജാസ്മിൻ എന്ന ജാസ്മിൻ മേരി ജോസഫ് തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തിൽ കയറി ഭക്തിയോടെ പ്രാർത്ഥിച്ചു. അഹിന്ദുക്കൾക്ക് പ്രവേശനമില്ലാത്ത ക്ഷേത്രമായിരുന്നു അത്. ആ പ്രവർത്തി വലിയ വിവാദമായി. ഹിന്ദുമത വിശ്വാസികളുടെ പ്രതിഷേധത്തിന് കാരണമായി. താൻ ചെയ്ത തെറ്റ് മനസിലാക്കി മീര ജാസ്മിൻ ഏറ്റുപറഞ്ഞ് ശുദ്ധി കലശം നടത്താനുള്ള പതിനായിരം രൂപ പിഴയടച്ച് പ്രശ്‌നം പരിഹരിച്ചു. അന്നത് വലിയ വാർത്തയായിരുന്നു.
ഇന്നിവിടെ മറ്റൊരു ജാസ്മിൻ പ്രശ്‌നങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്. യൂട്യൂബറും ഇൻഫ്‌ളുവൻസറും ബിഗ് ബോസ് താരവുമായ ജാസ്മിൻ ജാഫർ ഇതിന് മുമ്പും വിവാദങ്ങളിൽ ഇടം പിടിച്ചിട്ടുള്ള വ്യക്തിയാണ്. ഗുരുവായൂർ ക്ഷേത്രത്തിലെ കുളത്തിലിറങ്ങി കാലുകൾ കഴുകി, റീലുകൾ ചിത്രീകരിച്ച് അവരുടെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. അത് ഹിന്ദു മതവിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുകയുണ്ടായി.
ഗുരുവായൂർ ക്ഷേത്രത്തിൽ വിഡിയോ ചിത്രീകരിക്കുന്നതിന് ഹൈക്കോടതിയുടെ വിലക്കുണ്ട്. ഗുരുവായൂർ ക്ഷേത്രത്തിൽ അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്നത് എല്ലാവർക്കും അറിയാം. ഗുരുവായൂരപ്പനേയും അയ്യപ്പനേയും പ്രകീർത്തി പാടി ഭക്തിലഹരി പകരുന്ന യേശുദാസിന് പോലും ഇന്നും അവിടെ കയറി ഒന്ന് തൊഴുത് പ്രാർത്ഥിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല.
ജാസ്മിന്റെ ഈ പ്രവർത്തി യുപിയിലായിരുന്നുവെങ്കിൽ ജാസ്മിന്റെ വീട്ടിലേക്ക് ബുൾഡോസർ വന്നേനെ. വീട് ഇടിച്ചു നിരത്തിയേനെ. ജാസ്മിന്റെ പേരിൽ 150 കേസും ചാർത്തിയേനെ. മീര ജാസ്മിൻ തളിപ്പറമ്പ് ക്ഷേത്രത്തിൽ കയറിയത് ഭക്തി കൊണ്ടും പ്രാർത്ഥിക്കാൻ വേണ്ടിയുമായിരുന്നു. അറിയാതെ ആചാരം തെറ്റിച്ചതിന് അവർ ക്ഷമാപണം നടത്തുകയും പ്രായശ്ചിത്തം ചെയ്യുകയും ചെയ്തു. എന്നാൽ ജാസ്മിൻ ചെയ്തത് റീലുണ്ടാക്കി പണമുണ്ടാക്കാനാണ്.', ആലപ്പി അഷറഫ് ആരോപിച്ചു.