ആയിഷ ഇന്ന് സംഭിച്ചിട്ടുണ്ടാകില്ല,സിനിമ സംഭവിക്കാന്‍ മുന്നില്‍ ഒരേ ഒരു കാരണം, സംവിധായകന്‍ ആമിര്‍ പള്ളിക്കലിന്റെ കുറിപ്പ്

കെ ആര്‍ അനൂപ്| Last Modified വെള്ളി, 13 ജനുവരി 2023 (09:02 IST)
ആദ്യത്തെ മലയാള-അറബിക് ചിത്രമാണ് 'ആയിഷ'. മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന സിനിമ ജനുവരി 20ന് പ്രദര്‍ശനത്തിന് എത്തും.നവാഗതനായ ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് സംവിധായകന്‍ സക്കറിയയാണ്. രചന ആഷിഫ് കക്കോടി. ഇപ്പോഴിതാ സിനിമക്ക് പിന്നിലെ ഓരോ വിശേഷങ്ങളായി പങ്കുവെക്കുകയാണ് സംവിധായകന്‍.
 
ആമിര്‍ പള്ളിക്കല്‍: ആയിഷ എന്ന സിനിമ സംഭവിക്കാന്‍ എനിക്ക് മുന്നില്‍ ഒരേ ഒരു കാരണം മാത്രമേ ഉള്ളൂ... അത് ആഷിഫ് കക്കോടി എന്ന മനുഷ്യന്‍ ആണു. ഹലല്‍ ലവ് സ്റ്റോറി എന്ന സിനിമയില്‍ പ്രിയപ്പെട്ട നസ്രുവിന്റെ വാക്കിനു പുറത്ത് അസിറ്റന്റ് ഡയറക്ടറായ് സക്കരിയ്യക്ക എന്നെ കയറ്റുമ്പോള്‍ ഒരിക്കലും അവിടെ നിന്ന് ഒരു സിനിമ എനിക്ക് കിട്ടും എന്ന് ഞാന്‍ കരുതിയിരുന്നില്ല. ഞാന്‍ അവിടെ എത്തുന്നത് വേറെ ഒരു സിനിമയുടെ ആലോചനകള്‍ നടക്കുന്നതിനിടയിലും ആയിരുന്നു. ഷൂട്ടിന്റെ ഇടയില്‍ ഒരു ദിവസം വളരെ അപ്രതീക്ഷിതമായ് ആഷിഫ്ക്ക എന്നോട് ആയിഷയുടെ ബേസിക്ക് പ്ലോട്ട് പറഞ്ഞതിനു ശേഷം ഒരു ചോദ്യം 'നിനക്ക് ഇത് ചെയ്യാന്‍ പറ്റുമോ?'. ചോദിച്ച് തീരുന്നതിനു മുമ്പേ എന്റെ സമ്മതം ഞാന്‍ അറിയിച്ചു. ആ സെറ്റില്‍ ഏത് സമയത്താണോ എന്നോട് അങ്ങനെ ഒരു ചോദ്യം ചോദിക്കാന്‍ തോന്നിയത് , ആ ചോദ്യം ചോദിപ്പിച്ച പടച്ചവനു നന്ദി! 
ആഷിഫ്ക്ക പൊതുവേ മുന്നിലേക്ക് കയറി വന്ന് കാര്യങ്ങള്‍ സംസാരിക്കുന്ന ആളല്ല. എപ്പോഴും പിന്‍ വലിഞ്ഞ് നില്‍ക്കാന്‍ മാത്രം ഇഷ്ടപ്പെടുന്ന സ്വഭാവക്കാരനുമാണു. പക്ഷെ എത്ര പിന്നോട്ട് മാറി നിന്നാലും ആയിഷ എന്ന സിനിമ ഞാന്‍ ഡയറക്റ്റ് ചെയ്തിട്ടുണ്ട് എങ്കില്‍ അതിന്റെ ഒരേ ഒരു കാരണം അദ്ദേഹമാണു. അവിടെ എന്നോട് അല്ലാതെ ആരോടു വേണമെങ്കിലും ചോദിക്കാമായിരുന്ന ചോദ്യം, ഞാന്‍ കേട്ടിരുന്നില്ല എങ്കില്‍ മറ്റൊരാള്‍ ഉറപ്പായും ആയിഷ എന്ന സിനിമയുടെ സംവിധായകനായ് ഈ ചിത്രം സംഭവിച്ചേനെ! എവിടെ ഒക്കെ ആയിഷ എന്ന സിനിമയുടെ പേരു ഉണ്ടോ അവിടെ ഒക്കെ ആമിര്‍ പള്ളിക്കാല്‍ എന്ന പേരിനെക്കാള്‍ 100 മടങ്ങ് അര്‍ഹന്‍ ആഷിഫ് കക്കോടി എന്ന എന്റെ ജ്യേഷ്ഠ സഹോദരന്‍ തന്നെയാണു. ഇനി ഒരുമിച്ച് സിനിമകള്‍ ഉണ്ടായേക്കാം ഇല്ലാതിരിക്കാം പക്ഷെ ആയിഷ എന്ന ഈ സിനിമയുടെ ബാക്ക് ബോണ്‍ ഈ മനുഷ്യന്‍ ആണു. രണ്ട് പേര്‍ക്കും മൂക്കിന്റെ അറ്റത്ത് മൂപ്പന്‍ ഇരിക്കുന്നത് കൊണ്ട് ഒരുപാട് കലഹങ്ങളും അടിപിടികളും ഉണ്ടായിട്ടുണ്ട് എങ്കിലും ഈ സിനിമ ഉണ്ടാക്കാന്‍ എനിക്ക് എല്ലാ അര്‍ത്ഥത്തിലും വഴികാട്ടിയ കക്കോടിക്ക് ഉമ്മകള്‍. ഞാന്‍ ഇല്ല എങ്കിലും ആയിഷ ഉണ്ടാകും പക്ഷെ നിങ്ങളില്ലെകില്‍ ആയിഷ ഇല്ല മനുഷ്യാ! 
മറ്റൊരാള്‍ സക്കരിയ്യാക്കയാണു. മഞ്ജു ചേച്ചിയുടെ അടുത്ത് കഥ പറഞ്ഞ് ചേച്ചി ഓക്കെ പറഞ്ഞു എങ്കിലും ആ ഓക്കെയ്ക്ക് ഒരു ബലം കിട്ടുന്നത് സക്കരിയ എന്ന ബ്രാന്റ് കൂടി പ്രൊഡക്ഷന്‍ സൈഡ് നില്‍ക്കാന്‍ സമ്മതം മൂളിയത് കൊണ്ടാണു. ആ വലിയ 'യെസ്' സംഭവിച്ചില്ല എങ്കില്‍ ആയിഷ ഇന്ന് സംഭിച്ചിട്ടുണ്ടാകില്ല.
 
 




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :