Kargil Vijay Diwas: പാകിസ്ഥാൻ്റെ പത്മവ്യൂഹത്തിലകപ്പെട്ട 22കാരൻ ക്യാപ്‌റ്റൻ സൗരഭ് കാലിയ

മെയ് മാസം 5 മുതൽ പാക് സംഘത്തിൻ്റെ പിടിയിലായ സൗരഭ് കാലിയ ജൂൺ 7ന് മരിച്ചുപോകും വരെ ആർക്കും സങ്കൽപ്പിക്കാനാവാത്ത പീഡനങ്ങളാണ് പാക് സൈന്യത്തിൽ നിന്നും ഏറ്റുവാങ്ങിയത്

അഭിറാം മനോഹർ| Last Modified ചൊവ്വ, 26 ജൂലൈ 2022 (16:29 IST)
കാർഗിൽ വിജയ് ദിവസ് പാകിസ്ഥാന് മേലെ ഇന്ത്യൻ സൈന്യം നേടിയ വിജയത്തെ ഓർത്ത് അഭിമാനം കൊള്ളുന്നതിനൊപ്പം തന്നെ പിറന്നദേശത്തിന് വേണ്ടി ജീവത്യാഗം ചെയ്ത സൈനികർക്ക് ആദരം സമർപ്പിക്കുന്ന ദിവസം കൂടിയാണ്. കാർഗിൽ യുദ്ധത്തിലെ ഹീറോകളായി ഒട്ടനവധി സൈനികരുണ്ടെങ്കിലും അവരുടെ കൂട്ടത്തിൽ വിസ്മരിക്കാനാവാത്ത പേരാണ് ക്യാപ്റ്റൻ സൗരഭ് കാലിയയുടേത്. വെറും 22 വയസ് മാത്രം പ്രായമുള്ളപ്പോഴാണ് സൈനികരുടെ കൊടിയ പീഡനങ്ങൾ ഏറ്റുവാങ്ങികൊണ്ട് സൗരഭ് വിടപറഞ്ഞത്.

1999 മെയ് 15നായിരുന്നു സൗരഭ് കാലിയ അടങ്ങിയ 121 ബ്രിഗേഡിലെ ആറംഗസംഘം പട്രോളിനിറങ്ങി. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള്ള അതിർത്തിരേഖ കടന്നുപോകുന്ന കാർഗിലിലെ ദ്രാസ്-ബറ്റാലിക് സെക്ടറിൽ 18,000 അടി ഉയരത്തിലായിരുന്നു സൗരഭ് കാലിയയുടെ പോസ്റ്റ്. ക്യാപ്റ്റന്‍ സൗരഭ് കാലിയ, ഫോര്‍ത്ത് ജാട്ട് റജിമെന്റിലെ അര്‍ജുന്‍ റാം, ലാല്‍ ബഗാരിയ, ഭികാ റാം, മൂലാ റാം, നരേഷ് സിങ്ങ് എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.

മഞ്ഞുവീഴ്ച ശക്തമായതിനെ തുടർന്ന് തങ്ങൾ ഉപേക്ഷിച്ചുപോയ ബജ് രംഗ് പോസ്റ്റിലെ ബങ്കറൂകൾ വാസയോഗ്യമാണോ എന്ന് വിലയിരുത്താനായിരുന്നു സംഘം എത്തിയത്. ലഡാക്കിലെ മലനിരകളീൽ പാക് നുഴഞ്ഞുകയറ്റക്കാർ നിലയുറപ്പിച്ച കാര്യം അറിയാതെയായിരുന്നു സൗരഭിൻ്റെ സംഘത്തിൻ്റെ പട്രോൾ.
പാക് ഭീകരർ വെടിവെച്ചതോടെ പട്രോൾ സംഘത്തിന് തിരിച്ചും വെടിവെക്കേണ്ടതായി വന്നു. തങ്ങളുടെ പത്തിരട്ടിയോളം വരുന്ന പാക് സൈന്യത്തിൻ്റെ മുന്നിൽ വന്നിട്ടും ഇന്ത്യൻ സംഘം പാക് സംഘത്തിനെ നേരിട്ടു. അവസാനം ഇവർ പാക് റേഞ്ചേഴ്സിൻ്റെ പിടിയിലായി.

മുൻപ് മേഖലയിൽ റോന്ത് ചുറ്റിയ ഇന്ത്യൻ സംഘം നുഴഞ്ഞുകയറ്റക്കാരെ പറ്റി വിവരം നൽകിയിരുന്നെങ്കിലും സൗരഭിനെയും കൂട്ടരെയും കാണാതായതോടെയാണ് അതിർത്തി കടന്ന് നുഴഞ്ഞുകയറ്റക്കാർ പോസ്റ്റുകൾ കയ്യേറിയതാായി ഇന്ത്യൻ സൈന്യത്തിന് വിവരം കിട്ടുന്നത്. മെയ് മാസം 5 മുതൽ പാക് സംഘത്തിൻ്റെ പിടിയിലായ സൗരഭ് കാലിയ ജൂൺ 7ന് മരിച്ചുപോകും വരെ ആർക്കും സങ്കൽപ്പിക്കാനാവാത്ത പീഡനങ്ങളാണ് പാക് സൈന്യത്തിൽ നിന്നും ഏറ്റുവാങ്ങിയത്. ജൂൺ 9നായിരുന്നു കാലിയയുടെ മൃതദേഹം പാകിസ്ഥാൻ ഇന്ത്യയ്ക്ക് നൽകിയത്.

ജനീവ കൺവെൻഷനിൻ്റെ നഗ്നമായ ലംഘനമായിരുന്നു ക്യാപ്റ്റൻ സൗരഭ് കാലിയയ്ക്ക് നേരെ നടന്നത്.അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റം നടക്കുന്നുണ്ട് എന്ന രഹസ്യവിവരം ലഭിച്ച സാഹചര്യത്തില്‍ സ്വയം റിസ്ക് എടുത്ത് സംഘത്തെ മുന്നിൽ നിന്നും നയിച്ച് മരണത്തിലേക്ക് സ്വയം നടന്നുകയറിയ സൗരഭ് കാലിയയെ കാർഗിൽ വിജയദിവസത്തിൽ സ്മരിക്കാാതെ സാധിക്കുകയില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :