പതിനേഴാം വയസ്സിൽ ഞാൻ യാത്രചെയ്യാൻ ആരംഭിച്ചു, അന്ന് എനിക്ക് അറിവ് കുറവായിരുന്നു: നരേന്ദ്രമോദി

പതിനേഴാം വയസ്സിൽ ഞാൻ യാത്രചെയ്യാൻ ആരംഭിച്ചു, അന്ന് എനിക്ക് അറിവ് കുറവായിരുന്നു: നരേന്ദ്രമോദി

Last Modified വ്യാഴം, 10 ജനുവരി 2019 (15:44 IST)
ലോകത്തെക്കുറിച്ചും തന്നെക്കുറിച്ചും ഉള്ള ചോദ്യങ്ങൾക്കു ഉത്തരം ലഭിക്കുന്നതിനായി പതിനേഴാം വയസ്സിൽ തന്റെ യാത്രകൾ ആരംഭിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഹ്യൂമൻസ് ഓഫ് ബോംബെയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് മോദി തന്റെ ആദ്യകാല ജീവിതത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.

'ഒരുപാട് കാര്യങ്ങളിൽ എനിക്ക് കൗതുകം കൂടുതലായിരുന്നു. എന്നാൽ ആ സമയങ്ങളിൽ എനിക്ക് അറിവ് കുറവായിരുന്നു. സൈനികോദ്യോഗസ്ഥരെ പണ്ടു കാണുമ്പോൾ ഇതു മാത്രമാണു രാജ്യത്തെ സേവിക്കാനുള്ള മാർഗമെന്നാണു കരുതിയിരുന്നത്. എന്നാൽ റെയിൽവേ സ്റ്റേഷനിൽ‌ വച്ചു സിദ്ധൻമാരുമായും
സന്യാസിമാരുമായും സംസാരിച്ചതോടെയാണ് ഈ ധാരണ മാറിയത്.

പതിനേഴാം വയസ്സിൽ ഞാൻ എന്നെ തന്നെ ദൈവത്തിൽ അർപ്പിക്കുകയായിരുന്നു. അങ്ങനെയാണ് ഞാൻ ഹിമാലയത്തിലേക്ക് പോകുന്നത്. വീട് വിട്ടിറങ്ങുമ്പോൾ അമ്മ എനിക്ക് മധുരം തന്നു. ആ കാലഘട്ടങ്ങൾ എന്റെ ജീവിതത്തിൽ പലതും മാറ്റിമറിച്ചു. പല ചോദ്യങ്ങൾക്കും എനിക്ക് അപ്പോൾ ഉത്തരം ലഭിച്ചു.

ആ കാലങ്ങളിൽ പുലർച്ചെ 3നും 3.45നും ഇടയിൽ ബ്രാഹ്മ മുഹൂർത്തത്തിലാണ് ഉണരുക. കൊടുംതണുപ്പില്‍ ഹിമാലയത്തിലെ തണുപ്പേറിയ വെള്ളത്തിലായിരുന്നു കുളി. അതിന്റെ തീക്ഷ്ണത ഇപ്പോഴുമുണ്ട്. ജലപാതത്തിന്റെ നേർത്ത ശബ്ദത്തിൽനിന്നു പോലും ശാന്തത, ഏകത്വം, ധ്യാനം എന്നിവ കണ്ടെത്താൻ ഞാൻ പഠിച്ചു.

കുറേ കാര്യങ്ങൾ പഠിച്ചതിന് ശേഷമാണ് ഞാൻ അവിടെ നിന്ന് വീട്ടിലേക്ക് പോയത്. എട്ട് അംഗങ്ങളുള്ള കുടുംബം ഒരു ചെറിയ വീട്ടിലാണു താമസിച്ചിരുന്നത്. പക്ഷേ ഞങ്ങൾക്ക് അതുമതിയായിരുന്നു. റെയിൽവേ സ്റ്റേഷനിലെ അച്ഛന്റെ കട തുറന്ന് വൃത്തിയാക്കിയ ശേഷമാണ് എപ്പോഴും സ്കൂളിലേക്കു പോയിരുന്നത്'- മോദി വ്യക്തമാക്കി.

അതേസമയം, എട്ടാം വയസ്സിലാണ് ആദ്യമായി ആർഎസ്എസിന്റെ പരിപാടിയിൽ പോകുന്നതെന്നും പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :