ഏറ്റവും മികച്ച പാര്‍ലിമേന്റെറിയന്‍, ലോക്സഭയിലെ പൊതു സ്വീകാര്യൻ; അറിയാം പി രാജീവിനെക്കുറിച്ച്

അമ്പതുകാരനായ രാജീവ് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം, ദേശാഭിമാനി പത്രാധിപര്‍ എന്നീ ചുമതലകള്‍ വഹിച്ചുവരികയാണ്.

Last Modified വ്യാഴം, 14 മാര്‍ച്ച് 2019 (14:57 IST)
ലോക്സഭാ തെരഞ്ഞെടുപ്പിൽ എറണാകുളത്തു ഇടതിനു വേണ്ടി മത്സരിക്കുക ലോക്സഭയിലെ പൊതുസ്വീകാര്യനായ പി രാജീവാണ്. അമ്പതുകാരനായ രാജീവ് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം, ദേശാഭിമാനി പത്രാധിപര്‍ എന്നീ ചുമതലകള്‍ വഹിച്ചുവരികയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ആദ്യ പ്രചരണം ആരംഭിക്കുന്ന സ്ഥാനാർഥികളിലോരാളാണ് പി രാജീവ്. സ്ഥാനാർത്ഥിയായി ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുന്നതിനു മുൻപു തന്നെ പി രാജീവിനെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് ചുവർചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടിരുന്നു. അത്രമേൽ എറണാകുളത്തുകാർക്കു സ്വീകാര്യനാണ് പി രാജീവ്. രാജ്യത്തെ തന്നെ ഏറ്റവും മികച്ച പാര്‍ലിമേന്റെറിയന്‍ എന്ന സവിശേഷ പദവിയോടെ രാജ്യ സഭാ കാലവധി പൂര്‍ത്തിയാക്കിയ ചുരുക്കം ചില നേതാക്കളിലോരാളാണ് അദ്ദേഹം.

2005 മുതല്‍ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗമാണ്. 2015ല്‍ തൃപ്പൂണിത്തുറയില്‍ ചേര്‍ന്ന ജില്ലാ സമ്മേളനത്തിലാണ് ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. 2018ല്‍ എറണാകുളത്തു ചേര്‍ന്ന ജില്ലാ സമ്മേളനത്തില്‍ വീണ്ടും സെക്രട്ടറിയായി. എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. എസ്എഫ്‌ഐ നേതാവായിരിക്കെ സ്വാശ്രയ വിദ്യാഭ്യാസനയത്തിനെതിരായ പ്രക്ഷോഭത്തില്‍ പൊലീസ് മര്‍ദനത്തിനിരയായി. ലോക്കപ്പിലും മര്‍ദനമേറ്റു.

1994ല്‍ സിപിഐ എം ജില്ലാകമ്മിറ്റി അംഗമായി. 2009ല്‍ രാജ്യസഭാ അംഗവും രാജ്യസഭാ അഷ്വറന്‍സ് കമ്മിറ്റി ചെയര്‍മാനുമായി. രാജ്യസഭയെ നിയന്ത്രിക്കുന്ന പാനല്‍ ഓഫ് ചെയര്‍മാനുമായി. ഐക്യരാഷ്ട്രസഭയുടെ രണ്ട് കൗണ്‍സിലുകളില്‍ പങ്കെടുത്തു. 2013ല്‍ ഐക്യരാഷ്ട്ര പൊതുസഭയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് സംസാരിച്ചു. സിപിഐ എം പാര്‍ലമെന്ററി പാര്‍ടി ഡെപ്യൂട്ടി ലീഡറും രാജ്യസഭയില്‍ ചീഫ് വിപ്പുമായിരുന്നു.എംപിയായിരിക്കെ ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ നടത്തിയ ഇടപെടലുകള്‍ അംഗീകാര ശ്രദ്ധ നേടി.
സിപിഐ എം ജില്ലാ സെക്രട്ടറിയായിരിക്കെ നേതൃത്വം നല്‍കിയ ജൈവപച്ചക്കറി, പാലിയേറ്റീവ്, കനിവ് വീട്, പെരിയാറിനൊരു തണല്‍ തുടങ്ങിയ പദ്ധതികളും സാര്‍വത്രിക പ്രശംസ നേടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :