ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ തലസ്ഥാന നഗരത്തില്‍ നാളെ വസന്തമെത്തും; ഇനി ആഘോഷത്തിന്റെ രാപ്പകലുകള്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 20 ഡിസം‌ബര്‍ 2022 (18:27 IST)
തലസ്ഥാന നഗരത്തിന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ നഗര വസന്തം പുഷ്പോത്സവം നാളെ ആരംഭിക്കും സംസ്ഥാന ടൂറിസം വകുപ്പും തിരുവനന്തപുരം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും കേരള റോസ് സൊസൈറ്റിയും സംയുക്തമായി തിരുവനന്തപുരം നഗരസഭയുടെ സഹകരണത്തോടെയാണ് നഗരവസന്തം സംഘടിപ്പിക്കുന്നത്. പുഷ്പോത്സവത്തിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് ആറിന് നിശാഗന്ധിയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷനാകും. മന്ത്രിമാരായ വി.ശിവന്‍കുട്ടി, ജി.ആര്‍. അനില്‍, അഡ്വ ആന്റണി രാജു, റോഷി അഗസ്റ്റിന്‍, തിരുവനന്തപുരം നഗസഭ മേയര്‍ ആര്യ രാജേന്ദ്രന്‍, എംപിമാരായ ശശി തരൂര്‍, എ.എ. റഹിം, വി.കെ. പ്രശാന്ത് എംഎല്‍എ, റിഗാറ്റ നാട്യ സംഗീത കേന്ദ്ര ഡയറക്ടര്‍ കലാമണ്ഡലം ഗിരിജ തുടങ്ങിയവര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കും. കനകക്കുന്നിലും നിശാഗന്ധിയിലും സുര്യകാന്തിയിലുമായി ഒരുക്കിയിട്ടുള്ള പുഷ്പോത്സവ പ്രദര്‍ശനത്തിലേക്ക് വൈകിട്ട് മൂന്നു മണി മുതല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും. മുതിര്‍ന്നവര്‍ക്ക് 100 രൂപയും 12 വയസുവരെയുള്ള കുട്ടികള്‍ക്ക് 50 രൂപയുമാണ് ടിക്കറ്റ് നിരക്ക്. തിരക്ക് ഒഴിവാക്കുന്നതിനായി നഗരത്തിലെ അഞ്ചു കേന്ദ്രങ്ങളില്‍ ടിക്കറ്റ് കൗണ്ടറുകള്‍ സജ്ജമാക്കിയിട്ടുണ്ട്. കനകക്കുന്നിനു മുന്‍വശം, മ്യൂസിയത്തിനെതിര്‍വശത്തുള്ള ടൂറിസം ഓഫിസ്, ജവഹര്‍ ബാലഭവനു മുന്‍വശത്തുള്ള പുഷ്പോത്സവത്തിന്റെ സംഘാടക സമിതി ഓഫിസ്, വെള്ളയമ്പലത്തെ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഓഫിസ്, വഴുതക്കാട് ടാഗോര്‍ തിയെറ്റര്‍ എന്നിവിടങ്ങളിലാണ് ടിക്കറ്റ് കൗണ്ടറുകള്‍ സജ്ജമാക്കിയിട്ടുള്ളത്. നഗരവസന്തത്തിന്റെ ഭാഗമായുള്ള പ്രദര്‍ശനം രാത്രി ഒരു മണിവരെ നീണ്ടു നില്‍ക്കും. രാത്രി 12 മണിവരെ പ്രദര്‍ശനം കാണാനുള്ള ടിക്കറ്റുകള്‍ ലഭ്യമാകും.

നൂറുകണക്കിന് ഇന്‍സ്റ്റലേഷനുകളാണ് വസന്തോത്സവത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ളത്. ഇവ കനകക്കുന്ന് പരിസരത്തും നഗരത്തിലെ വിവിധ കേന്ദ്രങ്ങളിലുമായി സ്ഥാപിച്ചിട്ടുണ്ട്. ഇന്‍സ്റ്റലേഷനുകള്‍ കേന്ദ്രീകരിച്ചാണ് നഗര വസന്തത്തില്‍ പൂക്കളും ചെടികളും ക്രമീകരിച്ചിട്ടുള്ളത്. വിപുലമായ കട്ട് ഫ്ളവര്‍ പ്രദര്‍ശനം, ബോണ്‍സായ് പ്രദര്‍ശനം, അലങ്കാര മത്സ്യ പ്രദര്‍ശനം, അഡ്വഞ്ചര്‍ ഗെയിംസ് 9ഡി തിയെറ്റര്‍ തുടങ്ങിയ ആകര്‍ഷണങ്ങളും നഗര വസന്തത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. റിഗാറ്റ നാട്യ സംഗീത കേന്ദ്രത്തിന്റെ നേതൃത്വത്തിലുള്ള നൃത്തപരിപാടികളും നഗര വസന്തത്തിന് മാറ്റുകൂട്ടും. സിനിമാ താരങ്ങളായ പത്മപ്രിയ, രചന നാരായണന്‍കുട്ടി തുടങ്ങിയവരും നീന പ്രസാദ്, രാജശ്രീ വാര്യര്‍, ഗോപിക വര്‍മ, പ്രിയ വെമ്പട്ടി തുടങ്ങിയവരും നൃത്ത പരിപാടികള്‍ അവതരിപ്പിക്കും. പിന്നണി ഗായകരായ ഗായത്രി, രാജലക്ഷ്മി, പുഷ്പവതി, അഖില ആനന്ദ്, അപര്‍ണ രാജീവ്, നാരായണി ഗോപന്‍, ഖാലിദ് തുടങ്ങിയവരുടെ സംഗീത പരിപാടികളും, കനല്‍ മ്യൂസിക്കല്‍ ബാന്‍ഡ്, ജനമൈത്രി പൊലീസിന്റെ സാംസ്‌കാരിക വിഭാഗം എന്നിവരുടെ കലാപരിപാടികളും അരങ്ങേറും. പൊതുനിരത്തുകളിലും സൂര്യകാന്തി പരിസരത്തുമായി സോളോ ഉപകരണ സംഗീത പരിപാടികളും ഉണ്ടായിരിക്കും. കഫെ കുടുംബശ്രീയുടെ നേതൃത്വത്തില്‍ 20ഓളം സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്ഷണ വൈവിധ്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഫുഡ്കോര്‍ട്ടും സൂര്യകാന്തിയില്‍ സജ്ജീകരിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :