കാര്യമെന്തെന്നറിയില്ല.. കള്ളൻ സ്വർണാഭരണവും പണവും ഉടമയ്ക്ക് തിരികെ നൽകി

എ കെ ജെ അയ്യര്‍| Last Modified ബുധന്‍, 16 മാര്‍ച്ച് 2022 (19:40 IST)
മലപ്പുറം: കഴിഞ്ഞ മാസം ഇരുപത്തൊന്നിനു മലപ്പുറം ജില്ലയിലെ ഒലിപ്രം കടവിനടുത്ത് ഹാജിയാർ വളവിൽ നെഞ്ചെറി അബൂബക്കർ മുസ്‍ലിയാരുടെ വീട്ടിൽ നിന്ന് നാലു പവന്റെ സ്വർണമാലയും അര പവന്റെ സ്വർണ്ണമോതിരവും 67500 രൂപയും കളവു പോയിരുന്നു. മോഷണം പോയ സമയത്ത് മുസ്‍ലിയാരുടെ ഭാര്യ റാബിയ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഇവർ കുളിക്കാൻ പോയ സമയത്തായിരുന്നു മോഷണം നടന്നത്. കുളികഴിഞ്ഞു തിരിച്ചെത്തിയപ്പോൾ വീടിന്റെ വാതിലും അലമാരയും തുറന്നു കിടക്കുന്നതു കണ്ടപ്പോൾ നടത്തിയ പരിശോധനയിലാണ് മോഷണം നടന്നതായി അറിഞ്ഞത്.

തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകി അന്വേഷണവും തുടങ്ങി. എന്നാൽ ഇതിനിടെ കഴിഞ്ഞ ദിവസം രാത്രി കിടപ്പുമുറിയിൽ നിന്ന് മോഷണമുതൽ ലഭിച്ചു.മോഷണമുതൽ മുറിക്കുള്ളിലെ ജനലിനു താഴെയായി കണ്ടെത്തിയത്.
കിടപ്പുമുറിയുടെ ജനൽപ്പാളി ചൂടുകാരണം തുറന്നു വച്ചിരിക്കുകയായിരുന്നു. അതുവഴിയാകാം ഇവ അകത്തിട്ടത് എന്നാണു പോലീസിന്റെ നിഗമനം.

പോലീസ് കളവുപോയ പണവും മറ്റും വീട്ടുകാരെ കൊണ്ട് എണ്ണിത്തിട്ടപ്പെടുത്തിയിട്ടുണ്ട്. മോഷണ മുതൽ തിരികെ കിട്ടി എന്നതിന്റെ സന്തോഷത്തിലാണ് വീട്ടുകാർ. എങ്കിലും കള്ളന്റെ ഈ പ്രവൃത്തി എന്ത് അർത്ഥത്തിലാകാം എന്നാണു പോലീസും വീട്ടുകാരും നാട്ടുകാരും ചിന്തിക്കുന്നത്.

ഒന്നുകിൽ കള്ളന് മാനസാന്തരം വന്നിരിക്കാം അല്ലെങ്കിൽ എപ്പോഴെങ്കിലും പോലീസിന്റെ കൈയിൽ പെട്ടെക്കാം എന്ന ചിന്തയും കാരണമാകാം കള്ളനെ മുതൽ തിരിച്ചേൽപ്പിക്കാൻ പ്രേരിപ്പിച്ചത് എന്നാണു നിഗമനം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :