മുസ്ലിം വ്യക്തിനിയമപ്രകാരമുള്ള വിവാഹം പോക്‌സോ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല; നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്നായിരുന്നു ഇയാള്‍ക്കെതിരായ കേസ്

രേണുക വേണു| Last Modified ഞായര്‍, 20 നവം‌ബര്‍ 2022 (13:27 IST)

മുസ്ലിം വ്യക്തിനിയമപ്രകാരമുള്ള വിവാഹം പോക്‌സോ നിയമത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടില്ലെന്ന് ഹൈക്കോടതി. വിവാഹത്തിലെ കക്ഷികളില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണെങ്കില്‍ പോക്‌സോ കുറ്റം നിലനില്‍ക്കുമെന്ന് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് വ്യക്തമാക്കി. തിരുവല്ല സ്വദേശിയായ മുസ്ലിം യുവാവ് നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്നായിരുന്നു ഇയാള്‍ക്കെതിരായ കേസ്. ഈ പെണ്‍കുട്ടി ഗര്‍ഭിണിയായി. ആശുപത്രി അധികൃതരാണ് ഈ വിവരം പൊലീസിനെ അറിയിച്ചത്. ഇതരസംസ്ഥാന സ്വദേശിനിയാണ് പതിനാറുകാരിയായ പെണ്‍കുട്ടി.

കേസില്‍ പോക്‌സോ ചുമത്തിയാണ് യുവാവിനെ ജയിലിലടച്ചത്. കേസിലെ ജാമ്യഹര്‍ജിയില്‍ തനിക്ക് ജാമ്യത്തിനു അര്‍ഹതയുണ്ടെന്നും മുസ്ലിം വ്യക്തിനിയമപ്രകാരം പെണ്‍കുട്ടിയെ വിവാഹം കഴിച്ചിരുന്നതായും ഇയാള്‍ കോടതിയില്‍ വാദിച്ചു. ഈ വാദം തള്ളിയാണ് കോടതിയുടെ ഉത്തരവ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :