സതീശനു വേണ്ടി ജമാഅത്തെ ഇസ്ലാമി വിളിക്കുന്നു; ഗുരുതര വെളിപ്പെടുത്തലുമായി മുതിർന്ന കോൺഗ്രസ് നേതാവ്
സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ജമാഅത്തെ ഇസ്ലാമിയുടെ ഒരു മുതിർന്ന നേതാവ് കോൺഗ്രസ് ദേശീയ നേതൃത്വത്തെ ബന്ധപ്പെട്ടതായി ദ് ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു
വി.ഡി.സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് മതസാമുദായിക സംഘടനകൾ സമ്മർദ്ദം ചെലുത്തുന്നതിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കു കടുത്ത അതൃപ്തി. കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ മതസംഘടനകൾ ഇടപെടുന്നത് ശരിയല്ലെന്നാണ് രാഹുൽ താക്കീത് നൽകിയത്. മതസാമുദായിക സംഘടനകളെ ഉപയോഗിച്ച് സമ്മർദ്ദം ചെലുത്താനാണ് വി.ഡി.സതീശൻ ശ്രമിക്കുന്നതെന്ന വിമർശനവും രാഹുൽ ഗാന്ധിക്കുണ്ട്.
സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ജമാഅത്തെ ഇസ്ലാമിയുടെ ഒരു മുതിർന്ന നേതാവ് കോൺഗ്രസ് ദേശീയ നേതൃത്വത്തെ ബന്ധപ്പെട്ടതായി ദ് ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ഒരു മുതിർന്ന കോൺഗ്രസ് നേതാവ് വെളിപ്പെടുത്തിയതായാണ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. 'സതീശനെ മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ പരസ്യ പ്രതിഷേധത്തിനു ഇറങ്ങുമെന്ന് ജമാഅത്തെ ഇസ്ലാമിയുടെ ഒരു മുതിർന്ന നേതാവ് ഭീഷണിപ്പെടുത്തി. ഒരു മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാൻ കോൺഗ്രസ് പാർട്ടി ഇത്തരത്തിലൊരു സമ്മർദ്ദം കാണുന്നത് ആദ്യമായിട്ടാണ്,' ഒരു മുതിർന്ന കോൺഗ്രസ് നേതാവ് പറഞ്ഞതായി എക്‌സ്പ്രസ് റിപ്പോർട്ടിൽ പറയുന്നു.
മതസാമുദായിക സംഘടനകൾക്കു വഴങ്ങരുതെന്നാണ് രാഹുൽ ഗാന്ധിയുടെ നിലപാട്. ഏതെങ്കിലും ഒരു വ്യക്തിക്കു മാത്രം അവകാശപ്പെട്ടതല്ല കേരളത്തിലെ വിജയം. അത് പൂർണമായും യുഡിഎഫ് നേതൃത്വത്തിനും കോൺഗ്രസിലെ എല്ലാ നേതാക്കൾക്കും അവകാശപ്പെട്ടതാണ്. മത സാമുദായിക സംഘടനകൾ കോൺഗ്രസിനുമേൽ സമ്മർദ്ദം ചെലുത്തുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും രാഹുൽ ഗാന്ധി. ഇതോടെ സതീശന്റെ വഴികൾ പൂർണമായി അടയുകയാണ്.