Exclusive: തളിപ്പറമ്പിലേക്ക് പി.ജയരാജൻ? വമ്പൻ നീക്കവുമായി സിപിഎം
ജില്ലയിൽ വൻ സ്വാധീനമുള്ള നേതാവാണ് പി.ജയരാജൻ
Exclusive: സിപിഎമ്മിനു വൻ സ്വാധീനമുള്ള തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിൽ മുൻ ജില്ലാ സെക്രട്ടറിയും സിപിഎമ്മിന്റെ മുതിർന്ന നേതാവുമായി പി.ജയരാജൻ സ്ഥാനാർഥിയായേക്കും. നേരത്തെ പി.കെ.ശ്യാമളയുടെ പേര് ഉയർന്നുകേട്ടിരുന്നെങ്കിലും ഇക്കാര്യത്തിൽ പാർട്ടി സംസ്ഥാന നേതൃത്വം അന്തിമ തീരുമാനത്തിലേക്ക് എത്തിയിട്ടില്ല. പി.ജയരാജനെ തളിപ്പറമ്പിലേക്ക് ആലോചിക്കുന്നതായാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ജില്ലയിൽ വൻ സ്വാധീനമുള്ള നേതാവാണ് പി.ജയരാജൻ. അദ്ദേഹത്തെ നിയമസഭയിലേക്കു മത്സരിപ്പിക്കുന്നത് കണ്ണൂരിലൊന്നാകെ ഗുണം ചെയ്യുമെന്ന വിലയിരുത്തലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജയരാജനു തളിപ്പറമ്പ് സീറ്റ് നൽകാൻ ആലോചന നടക്കുന്നത്.
2021 ൽ 22,689 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് തളിപ്പറമ്പിൽ നിന്ന് എം.വി.ഗോവിന്ദൻ മത്സരിച്ചുജയിച്ചത്. നിലവിൽ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയായതിനാൽ ഗോവിന്ദൻ നിയമസഭയിലേക്ക് മത്സരിക്കുന്നില്ല. തളിപ്പറമ്പിലേക്കു പരിഗണിക്കുന്നുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത പി.കെ.ശ്യാമള ഗോവിന്ദന്റെ ജീവിതപങ്കാളി കൂടിയാണ്. ഏതാണ്ട് നാല് പതിറ്റാണ്ടായി സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാണ് ശ്യാമള. ആന്തൂർ മുൻസിപാലിറ്റി ചെയർപേഴ്‌സണൽ ആയിരുന്നു. ജില്ലാ നേതൃത്വത്തിലും സംസ്ഥാന നേതൃത്വത്തിലും ജയരാജനു കൂടുതൽ പിന്തുണ ലഭിച്ചാൽ തളിപ്പറമ്പിൽ ശ്യാമളയ്ക്കു വഴി തുറക്കില്ല.