ഓപ്പറേഷന്‍ കനകബിന്ദു - സര്‍ക്കാരിന് നേട്ടമോ ദോഷമോ?

കെ എസ് ഭാവന| Last Updated: ശനി, 19 ജനുവരി 2019 (21:15 IST)
സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ സ്‌ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ കേരളത്തിൽ അരങ്ങേറിയത് വളരെ നാടകീയ സംഭവങ്ങളായിരുന്നു. ഇതിൽ ഏറ്റവും കൂടുതൽ ചർച്ചാവിഷയമായത് കനകബിന്ദു ഓപ്പറേഷൻ ആയിരുന്നു.

മണ്ഡലകാലത്ത് ഡിസംബർ 24ന് ദർശനത്തിനെത്തിയ ഇവരെ ഭക്തരുടെ പ്രതിഷേധത്തെ തുടർന്ന് മടക്കി കൊണ്ടുപോകുകയായിരുന്നു. ശേഷം ജനുവരി ഒന്നിന് പുലർച്ചെ ഇവർ ശബരിമലയിൽ ദർശനം നടത്തി എന്ന വാർത്തകളായിരുന്നു പുറത്തുവന്നത്.

എന്നാൽ യഥാർത്ഥത്തിൽ കനകബിന്ദു ഓപ്പറേഷൻ സർക്കാരിന് നേട്ടമായിരുന്നോ? മാധ്യമങ്ങൾ ഉൾപ്പെടെ എല്ലാവരുടേയും ശ്രദ്ധ വനിതാ മതിലിലേക്ക് തിരിച്ചുവിട്ട് സർക്കാരിന്റെ ഒത്താശയോടെയാണ് ശബരിമലയിൽ യുവതീ പ്രവേശം സാധ്യമാക്കിയത് എന്നാണ് പൊതുവേ ഉള്ള വിലയിരുത്തൽ.

നവോത്ഥാനത്തിനായി സ്‌ത്രീകൾ കേരളത്തിലൊട്ടാകെ വനിതാ മതിലിനായി അണിനിരന്നപ്പോൾ രണ്ട് യുവതികൾ ശബരിമല പ്രവേശനവും സാധ്യമാക്കി. സുപ്രീം കോടതി വിധിയുടെ ബാക്കിയായി സ്‌ത്രീകൾ ദർശനം നടത്താൻ ശബരിമലയിലേക്ക് എത്തിയാൽ അവർക്ക് സുരക്ഷ കൊടുക്കുമെന്ന് സർക്കാർ നേരത്തേ തന്നെ തീരുമാനിച്ചിരുന്നു.

എന്നാൽ ഈ തീരുമാനം ചില സാഹചര്യങ്ങളിൽ പാലിക്കാൻ സർക്കാരിന് കഴിഞ്ഞില്ല. ഭക്തരുടെ പേര് പറഞ്ഞ് ശബരിമലയിൽ പോര് ശക്തമായതുതന്നെയാണ് ഇതിന് കാരണവും. എന്നാൽ കനകബിന്ദുമാർ ശബരിമല ദർശനം നടത്തിയത് സർക്കാരിന്റെ പിന്തുണയോടെയോ സർക്കാരിന്റെ രഹസ്യമായ ആസൂത്രണത്തോടെയോ അല്ലെന്ന് അവർ തന്നെ വ്യക്തമാക്കിയിരുന്നു.

എങ്കിലും കനകബിന്ദു ഓപ്പറേഷൻ സർക്കാരിന് വൻ നേട്ടം തന്നെയാണ്. സുപ്രീംകോടതി വിധി പാലിക്കാൻ ബാധ്യസ്ഥരായ സർക്കാരിന് തങ്ങൾ അത് പാലിച്ചെന്ന് കോടതിയിൽ തെളിയിക്കുന്നതിന് ഈ ഓപ്പറേഷൻ സഹായകരമായിരുന്നു. കഴിഞ്ഞ ദിവസം 51 സ്‌ത്രീകൾ ശബരിമല ദർശനം നടത്തിയതായുള്ള പൂർണ്ണ വിവരം സർക്കാർ കോടതിയിൽ സമർപ്പിച്ചിരുന്നു.

എന്നാൽ ഇതിൽ 50 വയസ്സിന് മുകളിലുള്ള സ്‌ത്രീകളും പുരുഷന്മാരും അടങ്ങുന്നുണ്ടെന്നും വാർത്തകൾ ഉണ്ടായിരുന്നു. എന്നിരുന്നാലും ഈ കനകബിന്ദു ഓപ്പറേഷൻ സർക്കാരിന് പകുതി നേട്ടമാകുമ്പോൾ ബാക്കി പകുതി ജനങ്ങളിൽ നിന്നാണ് അറിയേണ്ടത്. അത് ഈ വർഷത്തെ നിയമസഭാ തെരഞ്ഞെടുപ്പ് വരുമ്പോൾ മാത്രമേ പൂർണ്ണമായും മനസ്സിലാക്കാൻ കഴിയൂ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :