Monkeypox in Kerala: കേരളത്തില്‍ കുരങ്ങുവസൂരി ജാഗ്രത; അറിയേണ്ടതെല്ലാം ഒറ്റനോട്ടത്തില്‍

രേണുക വേണു| Last Modified വെള്ളി, 15 ജൂലൈ 2022 (08:33 IST)

Monkeypox in Kerala: യുഎഇയില്‍ നിന്നെത്തിയ കൊല്ലം സ്വദേശിക്കാണ് കേരളത്തില്‍ ആദ്യമായി മങ്കിപോക്‌സ് അഥവാ കുരങ്ങുവസൂരി സ്ഥിരീകരിച്ചത്. ഇന്ത്യയിലെ തന്നെ ആദ്യ കേസാണ് ഇത്. കുരങ്ങുവസൂരി സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനം അതീവ ജാഗ്രതയിലാണ്. സംശയിക്കപ്പെടുന്ന കേസുകള്‍ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് റഫര്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുരങ്ങുവസൂരിയുടെ സമാന ലക്ഷണമുള്ളവരെ കണ്ടെത്തി പരിശോധന നടത്താനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. വിദേശത്ത് നിന്ന് എത്തുന്നവര്‍ക്ക് രോഗലക്ഷണങ്ങളുണ്ടെങ്കില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടണം.

അതേസമയം, കുരങ്ങുവസൂരി സ്ഥിരീകരിച്ച കൊല്ലം സ്വദേശി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്. ഇയാളുമായി ഏറ്റവും അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ 11 പേര്‍ നിരീക്ഷണത്തിലാണ്.

കുരങ്ങുവസൂരി പടരുന്നത് എങ്ങനെ

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന രോഗമാണ് കുരങ്ങുവസൂരി അഥവാ മങ്കിപോക്സ്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് കുരങ്ങുവസൂരി പടരും. അതുകൊണ്ട് അതീവ ജാഗ്രത പാലിക്കണം. വളരെ അടുത്ത സമ്പര്‍ക്കത്തിലൂടെ മാത്രമേ കുരങ്ങുവസൂരി പകരൂ.

വ്യാപനം ശരീര സ്രവങ്ങളിലൂടെ

രോഗബാധിതനായ ഒരാളുടെ ശ്വാസകോശ സ്രവങ്ങളുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയാണ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്. ക്ഷതങ്ങള്‍, ശരീര സ്രവങ്ങള്‍, ശ്വസന തുള്ളികള്‍, കിടക്ക പോലുള്ള വസ്തുക്കള്‍ എന്നിവയുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയാണ് മങ്കിപോക്സ് വൈറസ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്.

മരണനിരക്ക് കുറവ്

മരണനിരക്ക് കുറവാണെങ്കിലും പേടിക്കേണ്ട രോഗം തന്നെയാണ് കുരങ്ങുവസൂരി. സാധാരണഗതിയില്‍ ഇന്‍കുബലേഷന്‍ കാലയളവ് 6 മുതല്‍ 13 ദിവസം വരെയാണ്.

കുരങ്ങുവസൂരി ലക്ഷണങ്ങള്‍

പനി, ശക്തമായ ശരീരവേദന, കടുത്ത തലവേദന, കഴലവീക്കം, നടുവേദന, പേശീ വേദന, ഊര്‍ജ്ജക്കുറവ്, ചിക്കന്‍ പോക്സ് പോലെ ദേഹത്ത് കുമിളകള്‍ പ്രത്യക്ഷപ്പെടല്‍ എന്നിവയാണ് കുരങ്ങുവസൂരിയുടെ പ്രധാന ലക്ഷണങ്ങള്‍. മുഖത്തും കൈകാലുകളിലുമാണ് കൂടുതല്‍ കുമിളകള്‍ കാണുന്നത്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :