സംസ്ഥാനത്ത് ഇന്നുമുതല്‍ മിനി ലോക്ക്ഡൗണ്‍; ആവശ്യമില്ലാതെ പുറത്തിറങ്ങിയാല്‍ നടപടി

നെല്‍വിന്‍ വില്‍സണ്‍| Last Modified ചൊവ്വ, 4 മെയ് 2021 (08:09 IST)

സംസ്ഥാനത്ത് ഇന്നുമുതല്‍ കടുത്ത നിയന്ത്രണങ്ങള്‍. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങിയാല്‍ കര്‍ശന നടപടി. സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി വന്‍ പൊലീസ് സന്നാഹം. പരിശോധന കര്‍ശനമാക്കി.

ഇന്നുമുതല്‍ ഞായറാഴ്ച വരെ ലോക്ക്ഡൗണിനു സമാനമായ നിയന്ത്രണങ്ങള്‍ കേരളത്തിലുണ്ടാകും. കാവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നിയന്ത്രണം. ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്തര നിവാരണ നിയമപ്രകാരം കേസെടുക്കും.

അടഞ്ഞ സ്ഥലങ്ങളില്‍ കൂട്ടം കൂടാന്‍ അനുവദിക്കില്ല. പൊതു ഗതാഗതത്തിന് തടസ്സമില്ല. ദീര്‍ഘദൂര യാത്രകള്‍ക്ക് കെഎസ്ആര്‍ടിസി സൗകര്യം ഉപയോഗപ്പെടുത്താം. ഓട്ടോ - ടാക്‌സി സര്‍വീസ് അത്യാവശ്യത്തിന് മാത്രം. സര്‍ക്കാര്‍ - സ്വകാര്യ സ്ഥാപനങ്ങളില്‍ 25% ജീവനക്കാര്‍ക്ക് മാത്രം അനുമതി. സ്വകാര്യ കമ്പനികളില്‍ ജോലിക്ക് പോകുന്നവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധം. വര്‍ക്ക് ഫ്രം ഹോമിന് മുന്‍ഗണന. പാല്‍, പച്ചക്കറി, പലവ്യഞ്ജനം, മത്സ്യമാംസം എന്നിവ വില്‍ക്കാം. വീട്ടിലെത്തിച്ചുള്ള മീന്‍ വില്പനയ്ക്കും അനുവാദം.

മാര്‍ക്കറ്റുകളില്‍ കച്ചവടക്കാര്‍ 2 മീറ്റര്‍ അകലം പാലിക്കണം. രണ്ട് മാസ്‌കും കൈയുറയും ധരിക്കണം. സിനിമ, സീരിയല്‍ ചിത്രീകരണം പാടില്ല. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാത്രി 9 മണി വരെ. തുണിക്കട, ജ്വല്ലറി, ബാര്‍ബര്‍ഷോപ്പ് എന്നിവ തുറക്കില്ല. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഹോം ഡെലിവറി മാത്രം. സംസ്ഥാനത്തെ കള്ളുഷാപ്പുകള്‍ക്ക് പ്രവര്‍ത്തനാനുമതി. പെന്‍ഷന്‍ വിതരണം അക്കൗണ്ട് നമ്പറിന്റെ അക്കത്തിന്റെ അടിസ്ഥാനത്തില്‍ ക്രമപ്പെടുത്തി.

ബസ് സ്റ്റാന്‍ഡ്, റെയില്‍വെ സ്റ്റേഷന്‍, വിമാനത്താവളം, ആശുപത്രി, വാക്‌സിനേഷന്‍ കേന്ദ്രം എന്നിവിടങ്ങളിലേക്ക് പോകാന്‍ തടസമില്ല. റേഷന്‍ കടകളും സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ ഔട്ട് ലെറ്റുകളും തുറക്കാം. ബെവ്‌കോയും ബാറും അടഞ്ഞുകിടക്കും.

ബാങ്കുകള്‍ രാവിലെ 10 മുതല്‍ 1 മണി വരെ. വിവാഹം, ഗൃഹപ്രവേശം എന്നിവയില്‍ പരമാവധി 50 പേരും സംസ്‌കാര ചടങ്ങില്‍ ഇരുപത് പേരും. ആരാധനാലയങ്ങളിലും നിയന്ത്രണമുണ്ട്. രണ്ട് മീറ്റര്‍ അകലം പാലിക്കാന്‍ സ്ഥല സൗകര്യമുള്ള ഇടങ്ങളാണങ്കില്‍ മാത്രം 50 പേര്‍ക്ക് പ്രവേശനം നല്‍കാം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :