മൂപ്പൈനാട് പഞ്ചായത്തിൽ യുഡിഎഫിന് ഭരണം നഷ്ടം; എൽഡിഎഫ് പ്രസിഡന്റ്
മൂപ്പൈനാട് പഞ്ചായത്തിൽ ചരിത്രത്തിൽ ആദ്യമായാണ് എൽഡിഎഫ് ഭരണത്തിലെത്തുന്നത്
സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തിലെത്തി മൂന്നാം മാസം രണ്ടാമത്തെ തദ്ദേശ സ്ഥാപനത്തിലും അധികാരം നഷ്ടമായി. പാലാ നഗരസഭയ്ക്ക് പിന്നാലെ വയനാട് മൂപ്പൈനാട് പഞ്ചായത്തിൽ എൽഡിഎഫ് അധികാരത്തിലെത്തി.
മൂപ്പൈനാട് പഞ്ചായത്തിൽ ചരിത്രത്തിൽ ആദ്യമായാണ് എൽഡിഎഫ് ഭരണത്തിലെത്തുന്നത്. രണ്ടരപ്പതിറ്റാണ്ടുകാലത്തെ യുഡി.എഫ് ഭരണത്തിന് അന്ത്യംകുറിച്ച് സിപിഎം ഏരിയാ കമ്മിറ്റിയംഗം വി.കേശവൻ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. കേരള പട്ടിക ജാതി പട്ടികവർഗ ഫെഡറേഷൻ മുൻ ചെയർമാനും, എ.കെ.എസ്. സംസ്ഥാന വൈസ് പ്രസിഡന്റുമാണ് കേശവൻ.
യുഡിഎഫ് സ്ഥാനാർഥി സി.വി.സുധയെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എട്ടിനെതിരെ ഒൻപത് വോട്ടുകൾക്കാണ് കേശവൻ പരാജയപ്പെടുത്തിയത്.
തദ്ദേശ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് ഒൻപതും മുസ്ലിം ലീഗിന് ആറും കോൺഗ്രസിന് രണ്ടും സീറ്റുകളാണ് ഉണ്ടായിരുന്നത്. എൽഡിഎഫ് അംഗത്തിന്റെ ഒരു വോട്ട് അസാധുവായതോടെ നറുക്കെടുപ്പിലൂടെ യുഡിഎഫിന് പ്രസിഡന്റ് സ്ഥാനം ലഭിക്കുകയായിരുന്നു. പിന്നീട് എൽഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവരികയും പാസാക്കുകയും ചെയ്തു. അതിനുശേഷം നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലാണ് എൽഡിഎഫ് ജയം.