കൂടത്തായി സിലി വധക്കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു, കൊലപാതകം ഷാജുവിനെ ഭർത്താവാക്കാൻ

അഭിറാം മനോഹർ| Last Modified വെള്ളി, 17 ജനുവരി 2020 (18:49 IST)
സംസ്ഥാനത്തെ മൊത്തം ഞെട്ടിച്ച കൂടത്തായികേസിലെ രണ്ടാം കുറ്റപത്രം സമർപ്പിച്ചു.കേസിലെ മുഖ്യപ്രതിയായ ജോളിയുടെ ഇപ്പോഴത്തെ ഭര്‍ത്താവായ ഷാജുവിന്റെ ആദ്യഭാര്യ സിലിയുടെ മരണവുമായി ബന്ധപ്പെട്ടതായുള്ള കുറ്റപത്രമാണ് പോലീസ് ഇപ്പോൾ കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. 1020 പേജുകളുള്ള കുറ്റപത്രത്തിൽ 165 സാക്ഷികളുണ്ട്.

സിലിയെ അപസ്മാര രോഗമുണ്ടെന്ന് പറഞ്ഞ് ഓമശ്ശേരിയിലെ ആശുപത്രിയില്‍ എത്തിക്കുകയും മഷ്റൂം ഗുളികയില്‍ സയനൈഡ് കലര്‍ത്തി ജോളി കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നു. ഒപ്പം കുടിക്കുവാനായി കൊടുത്ത വെള്ളത്തിലും സയനൈഡ് കലര്‍ത്തിയിരുന്നതായി അന്വേഷണസംഘം കണ്ടെത്തി. തുടർന്ന് ഗുളിക കഴിച്ച ശേഷം തളർന്നു കാണപ്പെട്ട സിലിയെ മകൻ കണ്ടപ്പോൾ ജോളി മകനെ പണം നൽകി ഐസ്‌ക്രീം വാങ്ങാൻ പറഞ്ഞയച്ചു. സംശയം തോന്നി മകൻ തിരിച്ചെത്തിയപ്പോളേക്കും സിലി മറിഞ്ഞുവീഴുന്നതായി കണ്ടുവെന്നും മകൻ മൊഴി നൽകി.

സംഭവവുമായി ബന്ധപ്പെട്ട് സിലിയുടെ ഭര്‍ത്താവ് ഷാജുവിന് പങ്കില്ലെന്നും ഇതിനെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നും എസ്.പി അറിയിച്ചു. തൊട്ടടുത്തു തന്നെ ആശുപത്രിയുണ്ടായിട്ടും 12 കിലോമീറ്റര്‍ അപ്പുറത്തുള്ള ശാന്തി ഹോസ്പിറ്റലില്‍ നിര്‍ബന്ധിച്ച് കൊണ്ടുപോവുകയായിരുന്നു ഇതിനെല്ലാം കൃത്യമായ തെളിവുകളുണ്ട്. ജോളിയുടെ പ്രധാന ലക്ഷ്യമെന്നത് ഷാജുവിനെ ഭര്‍ത്താവായി കിട്ടുക എന്നതായിരുന്നുവെന്നും
ഇതിനായി സിലിയെ ഒഴിവാക്കാന്‍ പല വഴികളും ജോളി സ്വീകരിച്ചിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

കേസിന്റെ അന്വേഷണത്തിൽ സിലിയുടെ സഹോദരന്‍ സിജോ സെബാസ്റ്റ്യന്‍, സഹോദരി ഷാലു ഫ്രാന്‍സിസ്, സക്കറിയ എന്നിവരുടെ മൊഴികളാണ് ഏറ്റവും നിര്‍ണായകമായതെന്ന് റൂറല്‍ എസ്.പി കെ.ജി സൈമണ്‍ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :