കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരം ഏറ്റെടുക്കുമോ? ജില്ലാ സമ്മേളനങ്ങളില്‍ മുറുമുറുപ്പ്

രേണുക വേണു| Last Modified ബുധന്‍, 5 ജനുവരി 2022 (11:11 IST)

മുഖ്യമന്ത്രി പിണറായി വിജയന്‍ കൈകാര്യം ചെയ്യുന്ന ആഭ്യന്തരവകുപ്പിനെതിരെ സിപിഎം സമ്മേളനങ്ങളില്‍ അതിരൂക്ഷ വിമര്‍ശനം. ആഭ്യന്തരവകുപ്പിന് മാത്രമായി മന്ത്രി വേണമെന്നാണ് മിക്ക ജില്ലാ സമ്മേളനങ്ങളിലും ആവശ്യം ഉയര്‍ന്നിരിക്കുന്നത്. മുഖ്യമന്ത്രിയുടെ തിരക്കുകള്‍ക്കിടെ ആഭ്യന്തരവകുപ്പില്‍ കണിശതയോടെ ഇടപെടാന്‍ പിണറായി വിജയന് സാധിക്കുന്നില്ലെന്നാണ് ജില്ലാ സമ്മേളനങ്ങളിലെ പ്രധാന പരാതി. പൊലീസിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചകള്‍ സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങളുടെ മേന്മ ഇല്ലാതാക്കുന്നതായി നേതാക്കള്‍ അഭിപ്രായപ്പെട്ടു. പിണറായി ആഭ്യന്തരവകുപ്പ് മറ്റാര്‍ക്കെങ്കിലും നല്‍കണമെന്നാണ് ആവശ്യം. പൊലീസിന്റെ ചെയ്തികള്‍ സര്‍ക്കാരിന്റെ നല്ലപ്രവര്‍ത്തനങ്ങളുടെ ശോഭ കെടുത്തുന്നു. ഇത് പരിഹരിക്കാന്‍ ആഭ്യന്തരവകുപ്പിനുമാത്രമായി മന്ത്രി വേണം. പൊലീസില്‍ അഴിച്ചുപണിയും വേണം. ഇന്റലിജന്‍സ് സംവിധാനം പരാജയമാണ്. പൊലീസിലെ ഒരുവിഭാഗം സര്‍ക്കാരിനെതിരേ പ്രവര്‍ത്തിക്കുന്നു. ഇക്കൂട്ടരെ കണ്ടെത്തണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു.

ആഭ്യന്തരവകുപ്പ് കോടിയേരി ബാലകൃഷ്ണന്‍ ഏറ്റെടുക്കണമെന്ന ആവശ്യവും പാര്‍ട്ടി നേതാക്കള്‍ക്കിടയിലുണ്ട്. വി.എസ്.അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് കോടിയേരിക്ക് ആഭ്യന്തരം കൈകാര്യം ചെയ്ത് പരിചയവുമുണ്ട്. കോടിയേരി ആഭ്യന്തരമന്ത്രി സ്ഥാനം ഏറ്റെടുക്കുകയെന്നത് നിലവില്‍ പ്രായോഗികമല്ല. ഏതെങ്കിലും മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടിവരും. ഉപതിരഞ്ഞെടുപ്പ് നടത്തി കോടിയേരിയെ നിയമസഭയിലേക്ക് എത്തിക്കുന്നതിനോട് ഇടതുമുന്നണിക്ക് യോജിപ്പില്ല. മറ്റാരെയെങ്കിലും ആഭ്യന്തരം ഏല്‍പ്പിക്കുന്ന കാര്യവും ജില്ലാ നേതൃത്വങ്ങള്‍ അഭിപ്രായപ്പെടുന്നു.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :