മാധ്യമ പ്രവര്‍ത്തകരുടെ വീടുകളില്‍ നടക്കുന്ന പൊലീസ് റെയ്ഡിനെ അപലപിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 4 ജൂലൈ 2023 (15:24 IST)
മാധ്യമ പ്രവര്‍ത്തകരുടെ വീടുകളില്‍ നടക്കുന്ന പൊലീസ് റെയ്ഡിനെ അപലപിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്‍. വാര്‍ത്താകുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പൊലീസ് അന്വേഷിക്കുന്ന പ്രതിയെ കിട്ടിയില്ലെന്ന പേരില്‍ അയാളുടെ ഉടമസ്ഥതയിലുള സ്ഥാപനത്തിലെ മാധ്യമ പ്രവര്‍ത്തകരുടെ വീടുകളില്‍ റെയ്ഡ് നടത്തുന്ന പൊലീസ് നടപടിയെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ശക്തമായി അപലപിക്കുന്നു. മറുനാടന്‍ മലയാളി എന്ന ഓണ്‍ലൈന്‍ സ്ഥാപന ഉടമ ഷാജന്‍ സ്‌കറിയക്ക് എതിരെയുളള കേസിന്റെ പേരില്‍ അവിടെ തൊഴിലെടുക്കുന്ന സ്ത്രീകള്‍ അടക്കമുളള മാധ്യമ പ്രവര്‍ത്തകരുടെയെല്ലാം വീടുകളിലും ബന്ധു വീടുകളിലും പൊലീസ് റെയ്ഡ് നടത്തുകയാണ്. പലരുടെയും മൊബൈല്‍ അടക്കം പൊലീസ് പിടിച്ചെടുത്തു.
കേരളത്തില്‍ കേട്ടുകേഴ്?വി ഇല്ലാത്ത നടപടിയാണിത്.

മറുനാടന്‍ മലയാളിക്കും അതിന്റെ ഉടമ ഷാജന്‍ സ്‌കറിയക്കും എതിരെ കേസുണ്ടെങ്കില്‍ അതില്‍ അന്വേഷണം നടത്തുകയും കുറ്റക്കാരാണെങ്കില്‍ ശിക്ഷിക്കുകയും വേണം എന്നു തന്നെയാണ് യൂണിയന്‍ നിലപാട്. മറുനാടന്‍ മലയാളിയുടെ മാധ്യമ രീതിയോട് യൂണിയന് യോജിപ്പും ഇല്ല. എന്നാല്‍ ഉടമയ്ക്ക് എതിരായ കേസിന്റെ പേരില്‍ അവിടെ തൊഴില്‍ എടുക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെയാകെ വീടുകളില്‍ റെയ്ഡ് നടത്തുന്നത് പ്രതിഷേധാര്‍ഹമാണെന്ന് യൂണിയന്‍ പ്രസിഡന്റ് എം വി വിനീതയും ജനറല്‍ സെക്രട്ടറി ആര്‍ കിരണ്‍ ബാബുവും അറിയിച്ചു. ഉടമയെ കിട്ടിയില്ലെങ്കില്‍ തൊഴിലാളികളെ ഒന്നാകെ കേസില്‍ കുടുക്കുമെന്ന ഭീഷണി കേരള പൊലീസിന്റെ അന്തസ് കെടുത്തുന്ന നടപടിയാണെന്ന് കൂടി ഓര്‍മ്മിപ്പിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :