ജിഷ വധക്കേസിലെ പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും; അമീറുല്‍ ഇസ്‌ലാമിന് ഇന്നു തിരിച്ചറിയല്‍ പരേഡ് നടത്തും

പ്രതിക്ക് നേരെ ആക്രമണം ഉണ്ടാകാന്‍ സൂചന

ജിഷ വധക്കേസ് , പെരുമ്പാവൂര്‍ കേസ് , അമീറുല്‍ ഇസ്‌ലാം , പൊലീസ്
കൊച്ചി| jibin| Last Modified വെള്ളി, 17 ജൂണ്‍ 2016 (08:32 IST)
ജിഷ വധക്കേസിലെ പ്രതി അമീറുല്‍ ഇസ്‌ലാമിനെ ഇന്ന് പെരുമ്പാവൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. കോടതിയില്‍ എത്തിക്കുന്നതിന് മുമ്പായി പ്രതിയെ ആലുവയില്‍ എത്തിച്ച് തിരിച്ചറിയല്‍ പരേഡിനു വിധേയമാക്കും. കോടതിയില്‍ എത്തിക്കുന്നതിന് മുമ്പായി പ്രതിയെ വൈദ്യ പരിശോധനയ്‌ക്ക് ഹാജരാക്കും. പ്രതിയെ കസ്‌റ്റഡിയില്‍ വാങ്ങുന്നതിന് പൊലീസ് അപേക്ഷ നല്‍കും.

പ്രതിക്ക് നേരെ ആക്രമണം ഉണ്ടാകാന്‍ സൂചനയുള്ളതിനാല്‍ വൈദ്യപരിശോധനയ്‌ക്കായി ആശുപത്രിയില്‍ എത്തിയേക്കില്ല. അമീറുളിനെ ഡോക്‍ടറുടെ വസതിയിലെത്തി വൈദ്യ പരിശോധന നടത്താനാണ് അന്വേഷണസംഘം തീരുമാനിച്ചിരിക്കുന്നത്. പ്രതിയെ കോടതിയില്‍ അഞ്ചുമണിക്ക് മുമ്പ് ഹാജരാക്കും. ഈ സമയം കോടതി വളപ്പില്‍ വന്‍ സുരക്ഷാ സന്നാഹമൊരുക്കാനാണ് പൊലീസിന്റെ പദ്ധതി.

കൊലപാതകത്തിന്റെ സംബന്ധിച്ച് പൊലീസിനു ചില ആശയക്കുഴപ്പങ്ങള്‍ ഉള്ളതിനാല്‍ ഇന്നു പകല്‍ മുഴുവന്‍ പ്രതിയെ ചോദ്യം ചെയ്‌ത് സംശയനിവാരണം നടത്തും. പ്രതി ഹിന്ദി കലര്‍ന്ന അസമീസ് ഭാഷ സംസാരിക്കുന്ന അമീറുളിനെ അസമീസ് ഭാഷ അറിയാവുന്ന ഒരാളുടെ സഹായത്തോടെയാണ് പൊലീസ് ചോദ്യം ചെയ്യുന്നത്.

അമീറുൽ താമസിച്ചിരുന്നത് ജിഷയുടെ വീടിന് അരക്കിലോമീറ്റർ അകലത്തിലുള്ള കെട്ടിടത്തിലായിരുന്നു. ജിഷയെ കൊല്ലാൻ ഉപയോഗിച്ചിരുന്ന കത്തിയും പ്രതിയുടെ വസ്ത്രങ്ങളും പൊലീസ് കണ്ടെത്തി.

പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കത്തി തേടി രാത്രി എട്ടരയോടെ പൊലീസ് സംഘം ഇരിങ്ങൽ വൈദ്യശാലപടിയിലെ ഇതരസംസ്ഥാനക്കാർ താമസിക്കുന്ന മൂന്ന് നില കെട്ടിടത്തിലെത്തിയത്. ഇതിനോടു ചേർന്നുള്ള നിർമാണം പൂർത്തിയാകാത്ത കെട്ടിടത്തിന്റെ സൺഷെയ്ഡിൽ നിന്ന് കത്തി കണ്ടെത്തി. വിശദമായ പരിശോധനയില്‍ കൊലപാതക സമയത്ത് ധരിച്ചിരുന്ന വസ്‌ത്രങ്ങളും കണ്ടെത്തി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :