ബിനീഷ് കോടിയേരി കുറ്റം ചെയ്‌തെന്ന് വിശ്വസിക്കേണ്ടതില്ല; എന്‍ഫോഴ്‌സ്‌മെന്റിന്റെ രേഖകള്‍ തള്ളി ഹൈക്കോടതി

രേണുക വേണു| Last Modified ഞായര്‍, 21 നവം‌ബര്‍ 2021 (10:35 IST)

ലഹരിമരുന്ന് ഇടപാടിനായി ബിനീഷ് കോടിയേരി നേരിട്ടു പണമിടപാടു നടത്തിയതിനുള്ള തെളിവുകള്‍ ഹാജരാക്കാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കഴിഞ്ഞിട്ടില്ലെന്നു കര്‍ണാടക ഹൈക്കോടതി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കഴിഞ്ഞമാസം 28നു ബിനീഷിന് ജാമ്യം അനുവദിച്ചതിന്റെ വിശദമായ ഉത്തരവിലാണു പരാമര്‍ശം. ബിനീഷ് കുറ്റം ചെയ്‌തെന്ന് സ്ഥാപിക്കാന്‍ കഴിയുംവിധം ഇഡിയുടെ രേഖകളില്‍ ഒന്നുമില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. ലഹരി ഇടപാടിലൂടെ ബിനീഷ് പണം വെളുപ്പിക്കാന്‍ ശ്രമിച്ചു എന്ന ആരോപണം തെളിയിക്കാന്‍ ഇഡി സമര്‍പ്പിച്ച രേഖകള്‍ മതിയാവില്ലെന്ന് കോടതി പറഞ്ഞു. പ്രതി കുറ്റക്കാരനാണോ അല്ലയോ എന്നു വിലയിരുത്തേണ്ട ഘട്ടമല്ല ഇത്. എന്നാല്‍, നിലവില്‍ കോടതി മുന്‍പാകെയുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ ബിനീഷ് ഈ കുറ്റം ചെയ്‌തെന്നു വിശ്വസിക്കേണ്ടതില്ലെന്നും ജാമ്യം അനുവദിച്ചതിനു കാരണമായി ജസ്റ്റിസ് എം.ജി. ഉമ വ്യക്തമാക്കുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :