ശിവശങ്കറിൽ ഒതുങ്ങില്ല, കള്ളപ്പണം വെളുപ്പിയ്ക്കാൻ ഉന്നത ഉദ്യോഗസ്ഥർ കൂട്ടുനിന്നു; ഇഡി കോടതിയിൽ

വെബ്ദുനിയ ലേഖകൻ| Last Modified ബുധന്‍, 19 ഓഗസ്റ്റ് 2020 (07:49 IST)
സ്വർണക്കടത്ത് കേസിൽ കള്ളപ്പണ ഇടപാടുകൾ സംബന്ധിച്ച ചോദ്യം ചേയ്യൽ മറ്റു ഉന്നത ഉദ്യോഗസ്ഥരിലേയ്ക്കും നീളുമെന്ന് സൂചന നൽകി എൻഫോഴ്സ്മന്റ് ഡയറക്ട്രേറ്റ് കോടതിയിൽ. കള്ളപ്പണം വെളുപ്പിയ്ക്കലിൽ ഉന്നത ഉദ്യോഗസ്ഥർക്ക് പങ്കുണ്ട് എന്ന് സ്വപന സുരേഷിന്റെ ജാമ്യപേക്ഷ എതിർത്തുകൊണ്ട് ഇഡി കോടതിയിൽ വ്യക്തമാക്കി. ലോക്കറിൽ കണ്ടെത്തിയ ഒരു കിലോഗ്രാം സ്വർണം സ്വപ്നയുടെ വിവാഹത്തിന് ലഭിച്ചതാണെന്ന വാദവും ഇഡി കോടതിയിൽ തള്ളി.

ഇരുപത് വർഷങ്ങൾക്ക് മുൻപ് വിവാഹം നടക്കുമ്പോൾ സ്വപ്നയുടെ കുടുംബത്തിന് ഇത്രയും സാമ്പത്തിക ശേഷി ഉണ്ടായിരുന്നില്ല. ലോക്കറിൽ കണ്ടെത്തിയ ആഭരണങ്ങളിൽ ഏറിയ പങ്കു പുതിയതാണെന്നും ഇ ഡി വ്യക്തമാക്കി. സ്വപനയുടെ വിദേശയാത്രകളും അവിടെ നടത്തിയ സാമ്പത്തിക ഇടപാടുകളും അന്വേഷിച്ചുവരികയാണ്. സ്വപ്ന യുഎഇയിലെത്തിയത് രോഗിയായ അച്ഛനെ സന്ദർശിയ്ക്കാനാണെന്നായിരുന്നു പ്രതിഭാഗത്തിന്റെ വിശദീകരണം.

19 വയസുമുതൽ ജോലി ചെയ്യുന്ന സ്വപ്നയ്ക് നിയമപ്രകാരമുള്ള ഇടപാടുകളിൽ ലഭിച്ച കമ്മീഷൻ തുകയാണ് ലോക്കറിൽ സൂക്ഷിച്ചത് എന്നും പ്രതിഭാഗം വാദമുന്നയിച്ചു, കള്ളപ്പണമല്ലെങ്കിൽ പിന്നെയെന്തിന് ലോക്കറിൽ സൂക്ഷിച്ചു എന്നായിരുന്നു കോടതിയുടെ ചോദ്യം. ലൈഫ് മിഷന് വേണ്ടി സ്വപ്ന കമ്മീഷൻ വാങ്ങിയത് എം ശിവശങ്കറിന്റെ അറിവോടെയാണ് എന്നാണ് എൻഫോഴ്സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ നിഗമനം. കമ്മീഷനായി ലഭിച്ച തുക ലോക്കറിൽ സൂക്ഷിയ്ക്കാൻ നിർദേശിച്ചത് എം ശിവശങ്കറാണ് എന്ന് സ്വപ്ന ഇഡിയ്ക്ക് മൊഴി നൽകിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :