കൊവിഡ് വാർഡ് പരീക്ഷാ കേന്ദ്രമാക്കി, ചികിത്സയിലുള്ള വിദ്യർത്ഥികൾ പ്രവേശന പരീക്ഷയെഴുതുന്നു

വെബ്ദുനിയ ലേഖകൻ| Last Modified വ്യാഴം, 16 ജൂലൈ 2020 (12:15 IST)
ആലപ്പുഴ: കോവിഡ് ചികിത്സയില്‍ കഴിയുന്ന വിദ്യാർത്ഥികള്‍ക്ക് എന്‍ജിനീയറിങ്, ഫാര്‍മസി എഴുതാന്‍ ആശുപത്രി വാര്‍ഡില്‍ സൌകര്യമൊരുക്കി. ഇതുസംബന്ധിച്ച പ്രത്യേക ഉത്തരവ് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പുറത്തിറക്കി. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയിൽ കഴിയുന്ന വിദ്യാര്‍ഥികള്‍ക്കാണ് കോവിഡ് വാര്‍ഡ് പരീക്ഷകേന്ദ്രമാക്കി മാറ്റിയത്. ഇതിനായി പ്രത്യേക ക്രമീകരണങ്ങള്‍ വാർഡിൽ ഒരുക്കിയിട്ടുണ്ട്.

ചികിത്സയിലുള്ള രണ്ട് വിദ്യാർത്ഥികള്‍ പരീക്ഷ എഴുതണമെന്ന താല്‍പര്യം അറിയിച്ചതോടെയാണ് ഇക്കാര്യം ബന്ധപ്പെട്ട ബോര്‍ഡുകള്‍ പരിഗണിച്ചത്. വിഷയം ചര്‍ച്ച ചെയ്ത ശേഷം ആശുപത്രി വാര്‍ഡ് പരീക്ഷാകേന്ദ്രമാക്കാമെന്ന് മെഡിക്കല്‍ ബോര്‍ഡ് ശുപാര്‍ശ നല്‍കുകയായിരുന്നു. പ്രവേശന പരീക്ഷ കമ്മീഷണറുടെ പ്രതിനിധി ആശുപത്രിയിലെത്തി ചോദ്യപേപ്പറും ഉത്തരമെഴുതാനുള്ള ഒഎംആര്‍ ഷീറ്റും നല്‍കും. ആശുപത്രി ജീവനക്കാര്‍ തന്നെയാണ് പരീക്ഷയ്ക്ക് മേല്‍നോട്ടം വഹിയ്ക്കുക. ക്രമക്കേടുകൾ വരുത്താനെ പരീക്ഷ നടത്താമെന്ന ആശുപത്രി ജീവനക്കാരില്‍നിന്ന് സത്യവാങ്മൂലം എഴുതിവാങ്ങിയാണ് പരീക്ഷ നടത്തുന്നത്.

അതേസമയം സൂപ്പര്‍ സ്പ്രെഡ് ഉണ്ടായയ തിരുവനന്തപുരം വലിയതുറയില്‍ പരീക്ഷയെഴുതാന്‍ പ്രത്യേക കേന്ദ്ര അനുവദിച്ചിട്ടുണ്ട്. വലിയതുറ സെന്‍റ് ആന്‍റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് പ്രത്യേക പരീക്ഷാകേന്ദ്രം. ഇവിടെ 60 വിദ്യാർത്ഥികള്‍ പരീക്ഷയെഴുതും. സൂപ്പര്‍ സ്പ്രെഡ് മേഖലയിലെ കുട്ടികള്‍ ജില്ലയിലെ മറ്റ് കേന്ദ്രങ്ങളിലേക്ക് പോകുന്നത് ഒഴിവാക്കാനാണ് വലിയതുറയില്‍തന്നെ പരീക്ഷകേന്ദ്രം ഒരുക്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :