നഗ്ന വീഡിയോ പോസ്റ്റ് ചെയ്തു; യുട്യൂബർ തൊപ്പിക്കെതിരെ മൂന്ന് വർഷം തടവ് ലഭിക്കാവുന്ന കേസ്
ഐടി നിയമം 66 പ്രകാരം എറണാകുളം റൂറൽ സൈബർ പൊലീസാണ് തൊപ്പിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്
യുട്യൂബ് വ്‌ളോഗർ തൊപ്പിക്കെതിരെ കേസെടുത്ത് സൈബർ പൊലീസ്. സുഹൃത്തുക്കളുടെ നഗ്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത സംഭവത്തിലാണ് കേസ്.
ഐടി നിയമം 66 പ്രകാരം എറണാകുളം റൂറൽ സൈബർ പൊലീസാണ് തൊപ്പിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന കേസാണിത്. ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, യുട്യൂബ് അക്കൗണ്ടുകളിലാണ് തൊപ്പി സുഹൃത്തുക്കളുടെ അശ്ലീല ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തത്.
തൊപ്പിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. സുഹൃത്തുക്കളും തൊപ്പിയും തമ്മിൽ തെറ്റിയതിനു പിന്നാലെയാണ് സംഭവം. ദിവസങ്ങളോളം ഇരുപക്ഷവും ആരോപണങ്ങളുമായി ലൈവ് വിഡിയോകൾ ചെയ്തിരുന്നു. ഇതിനിടെയിലാണ് തൊപ്പി വീഡിയോ പുറത്തുവിട്ടത്.
ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ തന്റെ വീട്ടിലേക്ക് ലഹരിമരുന്ന് കയറ്റിയെന്ന ആരോപണം ആദ്യം തൊപ്പിയാണ് ഉന്നയിക്കുത്. പിന്നാലെ തൊപ്പി ലൈംഗിക ചൂഷണം നടത്തിയെന്നും പണം നൽകി പെൺകുട്ടികളെ സ്വാധീനിച്ച് സംഭവം ഒതുക്കിയെന്നും സുഹൃത്തായ ഷമീർ ആരോപിച്ചു. പിന്നീട് പുറത്തുവിട്ട വീഡിയോയിൽ ഷമീർ അടക്കമുള്ള സുഹൃത്തുക്കളുടെ അശ്ലീല ദൃശ്യങ്ങൾ തൊപ്പി പങ്കുവയ്ക്കുകയായിരുന്നു.