അപകടത്തിൽ മരിച്ച ഡോക്ടറുടെയും കുടുംബാംഗങ്ങളുടെയും കേസ് ഫയലിന്റെ പകർപ്പിനു കൈക്കൂലി : ഗ്രേഡ് എസ്ഐ ക്ക് സ്ഥലംമാറ്റം

Bribe
എ കെ ജെ അയ്യർ| Last Modified വെള്ളി, 18 ഓഗസ്റ്റ് 2023 (15:57 IST)
കൊല്ലം :
അഞ്ചാലുംമൂട് ജനമൈത്രി പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ആന്റണിയെയാണ് സിറ്റി പോലീസ് കമ്മീഷണർ പാരിപ്പള്ളി സ്റ്റേഷനിലേക്ക് അന്വേഷണ വിധേയമായി സ്ഥലം മാറ്റിയത്.

നെയ്യാറ്റിൻകരയിൽ നിന്ന് ആലപ്പുഴയിലേക്ക് പോകവേ ആലപ്പുഴ സ്വദേശികളായ ഹോമിയോ ഡോക്ടർ മിനി ഉണ്ണികൃഷ്ണൻ (59), പേരക്കുട്ടി സംസ്‌കൃതി (ഒന്നര വയസ്സ്), ഡ്രൈവർ സുനിൽ കുമാർ (50) എന്നിവർ കഴിഞ്ഞ മെയ് ഇരുപതിന്‌ രാത്രി കൊല്ലം ബൈപ്പാസിൽ നടന്ന അപകടത്തിൽ മരിച്ചു. കേസ് അന്വേഷണവുമായി ബന്ധപ്പെട്ടു ഇവരുടെ ബന്ധുക്കൾ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്, കേസ് ഫയൽ എന്നിവയുടെ പകർപ്പിനും മറ്റുമായി എത്തിയപ്പോഴാണ് 25000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്.

എന്നാൽ ഇവരുടെ അഭിഭാഷകന്റെ ഇടപെടലിൽ അവസാനം പതിനായിരം രൂപ കൈക്കൂലിയായി ഒതുക്കി. ബാക്കി തുകയ്ക്കാണ് അഭിഭാഷകനെ ആന്റണി നിരന്തരം ശല്യപ്പെടുത്തിയിരുന്നു. ഇൻഷ്വറൻസ് തുകയായി കുടുംബത്തിന് കോടിക്കണക്കിനു രൂപ കിട്ടുമെന്ന് പറഞ്ഞായിരുന്നു ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത്. കൈക്കൂലിക്കാര്യം പോലീസുകാർക്കിടയിൽ തന്നെ അമർഷം ഉണ്ടാക്കിയിരുന്നു. വിവരം സിറ്റി പോലീസ് കംമീഷണർക്ക് ലഭിച്ചതോടെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇയാൾക്കെതിരെ സമാനമായ നിരവധി പരാതികൾ ഉണ്ടെന്നാണ് റിപ്പോർട്ട്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :