ശസ്ത്രക്രിയ നടത്താന്‍ രോഗിയില്‍ നിന്ന് 3000 രൂപ കൈക്കൂലി വാങ്ങിയ ഡോക്ടര്‍ അറസ്റ്റില്‍; വീട്ടിലെ കിടക്കയുടെ ഉള്ളില്‍ നിന്ന് 15.20 ലക്ഷം രൂപ കണ്ടെത്തി, സംഭവം തൃശൂരില്‍

രേണുക വേണു| Last Modified ബുധന്‍, 12 ജൂലൈ 2023 (09:39 IST)

ശസ്ത്രക്രിയ നടത്താന്‍ രോഗിയില്‍ നിന്ന് 3000 രൂപ കൈക്കൂലി വാങ്ങിയതിനു തൃശൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഓര്‍ത്തോ വിഭാഗം അസോഷ്യേറ്റ് പ്രൊഫസര്‍ ഡോ.ഷെറി ഐസക് വിജിലന്‍സിന്റെ പിടിയില്‍. ഇയാളുടെ വീട്ടില്‍ നിന്ന് 15.20 ലക്ഷം രൂപയും കണ്ടെടുത്തു.

മുളങ്കുന്നത്തുകാവ് ഹൗസിങ് ബോര്‍ഡ് സമുച്ചയത്തിലെ വാടകവീടിന്റെ മുകള്‍ നിലയിലെ കിടപ്പുമുറിയില്‍ കിടക്കയുടെ ഉള്ളിലും താഴെയുമായാണു പണം ഒളിപ്പിച്ചിരുന്നത്. വീട്ടില്‍ പണം സൂക്ഷിച്ചിട്ടില്ലെന്നു വാദിച്ചു റെയ്ഡിനോടു ഡോക്ടര്‍ സഹകരിക്കാതിരുന്നെങ്കിലും കിടക്ക നീക്കിയപ്പോള്‍ നോട്ടുകെട്ടുകള്‍ കണ്ടെത്തുകയായിരുന്നു.

ഇന്നലെ വൈകിട്ട് ഓട്ടുപാറയിലെ ക്ലിനിക്കില്‍ സ്വകാര്യ പ്രാക്ടീസ് നടത്തികൊണ്ടിരിക്കുമ്പോള്‍ ആണ് ഡോ.ഷെറിയെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. അപകടത്തില്‍ കയ്യിലെ അസ്ഥിക്കു രണ്ടിടത്തു പൊട്ടലേറ്റ് മെഡിക്കല്‍ കോളജിലെ ട്രോമാ കെയര്‍ സെന്ററിലെത്തിയ ആലത്തൂര്‍ കിഴക്കുംചേരി സ്വദേശിനിയായ യുവതിയോടു കൈക്കൂലി ചോദിച്ചതാണു അറസ്റ്റിനു കാരണം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :