1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ansiba Hassan against Ramesh Chennithala

'അവർ പറ്റിക്കുകയാണ് സാറേ'; ചെന്നിത്തലയെ ട്രോളി അൻസിബ

ആഭ്യന്തര മന്ത്രിയുടെ വാദത്തെ തള്ളി അൻസിബ ഹസൻ രംഗത്തെത്തി

Ansiba Hassan against Ramesh Chennithala
Ramesh Chennithala and Ansiba Hassan

നടി ലക്ഷ്മിപ്രിയയ്‌ക്കെതിരെ നൽകിയ അപകീർത്തി പരാതിയിൽ എഫ്.ഐ.ആർ എടുക്കാത്ത പൊലീസിനെതിരെ അൻസിബ ഹസൻ നേരത്തെ രംഗത്തെത്തിയിരുന്നു. അൻസിബയുടെ പൊലീസിനെതിരായ വിമർശനങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ 'എഫ്.ഐ.ആർ എടുത്തതായി പൊലീസ് പറഞ്ഞു' എന്നാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വാദം. എന്നാൽ ആഭ്യന്തര മന്ത്രിയുടെ വാദത്തെ തള്ളി അൻസിബ ഹസൻ രംഗത്തെത്തി. 
 
'പൊലീസ് എഫ്‌ഐആർ എടുത്തിട്ടില്ല സാർ.. എറണാകുളം സിറ്റി പൊലീസ് കമ്മീഷണർ അങ്ങയെ പറ്റിച്ചതാണ് സാർ. എഫ്.ഐ.ആർ ഇടാത്തതിനെ തുടർന്ന് ഞാൻ കോടതിയെ സമീപിച്ചിരിക്കുകയാണ് സാർ. കേസെടുക്കാനാവില്ല എന്ന് അവർ കോടതിയിലും പറഞ്ഞിട്ടുണ്ട് സാർ...' അൻസിബ ഫെയ്‌സ്ബുക്കിൽ കുറിച്ചു. 
 
അൻസിബയുടെ മറ്റൊരു ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ: 
 
ഞാൻ ബഹുമാനപ്പെട്ട ആഭ്യന്തരമന്ത്രിയെ ഫോണിൽ വിളിച്ചത് എന്റെ പരാതിയിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യണം എന്ന് ആവശ്യപ്പെടാനല്ല. മറിച്ച്, ഇൻസ്റ്റാഗ്രാമിൽ എന്റെ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ തടയാൻ അടിയന്തരമായി ഇടപെടണം എന്ന് അഭ്യർത്ഥിക്കാനാണ്. 
 
ആ വീഡിയോയുടെ മുഴുനീള പതിപ്പ് അടുത്ത ദിവസം തന്നെ യൂട്യൂബിലൂടെ സംപ്രേഷണം ചെയ്യുന്നത് തടയാൻ പോലീസിന് നിർദ്ദേശം നൽകണമെന്ന് അപേക്ഷിക്കാനാണ് ഞാൻ വിളിച്ചത്. അല്ലാത്തപക്ഷം, എന്റെ മാനത്തിന് തിരുത്താനാകാത്ത വിധം വലിയ നഷ്ടമുണ്ടാകുമെന്ന ആശങ്കയും ഞാൻ അദ്ദേഹത്തെ അറിയിച്ചിരുന്നു. ഇതിനെത്തുടർന്നാണ് അദ്ദേഹം പോലീസ് ഉദ്യോഗസ്ഥരെ ഫോണിൽ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചത്. എന്നാൽ, കേസിൽ എഫ്.ഐ.ആർ. ഇട്ടിട്ടുണ്ടെന്ന് പോലീസ് ആഭ്യന്തരമന്ത്രിയോട് കളവായി പറയുകയായിരുന്നു.
 
ആഭ്യന്തരമന്ത്രിയുടെ ഇടപെടലിൽ ആശ്വാസം കൊണ്ടിരിക്കുമ്പോഴാണ് തൊട്ടടുത്ത ദിവസം തന്നെ പ്രതികൾ ആ മുഴുനീള വീഡിയോ യൂട്യൂബിലൂടെ പരസ്യമായി പ്രചരിപ്പിക്കാൻ തുടങ്ങിയത്. അപ്പോഴാണ് പോലീസ് അതുവരെയും എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിട്ടില്ലെന്ന യാഥാർത്ഥ്യം ഞാൻ മനസ്സിലാക്കുന്നത്. 
 
പരാതിയിൽ FIR രജിസ്റ്റർ ചെയ്യാതെ പ്രതികൾ പരാമർശിച്ച, ഞാൻ താമസിച്ചിരുന്ന ഹോട്ടലിൽ കേന്ദ്രീകരിച്ച് പാലാരിവട്ടം പോലീസ് അന്വേഷണം നടത്തിയത് പ്രതികളെ സഹായിക്കാനുള്ള തെളിവുകൾക്ക് വേണ്ടിയായിരുന്നു. അവിടെനിന്ന് അനുകൂലമായി ഒന്നും ലഭിക്കില്ലെന്ന് ഉറപ്പായപ്പോഴാണ്, ഇത് വെറുമൊരു മാനനഷ്ടക്കേസ് മാത്രമാണെന്ന് വരുത്തിത്തീർത്ത് പരാതി എഴുതിത്തള്ളാൻ പോലീസ് ഇപ്പോൾ ശ്രമിക്കുന്നത്. ഇതേ പ്രതി നൽകിയ ഒരു വ്യാജ പരാതിയുടെ പുറത്താണ് തൃപ്പൂണിത്തുറ വനിതാ സെല്ലിൽ വെച്ച് എന്നെക്കൊണ്ട് നിർബന്ധിതമായി മാപ്പെഴുതി വാങ്ങിച്ചതെന്ന കാര്യം ആരും മറന്നുപോകരുത്. 
 
കാക്കിക്കുള്ളിൽ നിങ്ങൾ ആരായാലും, നിയമപരമായ നിങ്ങളുടെ സഹായവും സംരക്ഷണവും എനിക്കും കൂടി അവകാശപ്പെട്ടതാണെന്ന പൂർണ്ണ ബോധ്യത്തിലാണ് ഞാൻ വീണ്ടും വീണ്ടും നിങ്ങളുടെ വാതിലിൽ മുട്ടുന്നത്. നീതി ലഭിക്കുന്നതുവരെ ആ വാതിലിൽ ഞാൻ മുട്ടിക്കൊണ്ടേയിരിക്കും.