അമേരിക്കൻ സേനാ പിന്മാറ്റത്തിന് പിന്നാലെ പാഞ്ച്‌ഷീറിൽ താലിബാൻ ആക്രമണം
അഫ്‌ഗാനിസ്ഥാനിലെ യുഎസ് പിന്മാറ്റത്തിന് പിന്നാലെ താലിബാനെതിരെ പ്രതിരോധക്കോട്ട കെട്ടിയ പാഞ്ച്‌ഷീർ പ്രവിശ്യ അക്രമിച്ച് താലിബാൻ. പോരാട്ടത്തിൽ 8 താലിബാൻ ഭീകരർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ. അഫ്ഗാനിസ്താനില്‍ താലിബാന് ഇനിയും പിടിച്ചെടുക്കാന്‍ കഴിയാത്ത പ്രവിശ്യയാണ് പാഞ്ച്ഷിര്‍.
പ്രതിരോധസേനയുടെ തലവനായ അഹമ്മദ് മസൂദിന്റെ വക്താവ് ഫഹിം ദഷ്തിയാണ് ആക്രമണം നടന്നുവെന്ന് സ്ഥിരീകരിച്ചത്. പാഞ്ച്ഷിര്‍ മേഖലയിലെ ഇന്റര്‍നെറ്റ് കണക്ഷന്‍ താലിബാന്‍ ഞായറാഴ്ച വിച്ഛേദിച്ചിരുന്നു. പ്രതിരോധസേനയുടെ തലവനായ അഹമ്മദ് മസൂദിനൊപ്പം ചേർന്ന മുന്‍ വൈസ് പ്രസിഡന്റ് അമറുളള സലേ വിവരങ്ങള്‍ കൈമാറുന്നത് തടയാനായിരുന്നു നടപടി.
ഓഗസ്റ്റ് 15ന് തലസ്ഥാനമായ കാബൂള്‍ താലിബാന്‍ പിടിച്ചെടുത്തതിന് പിന്നാലെ അഷറഫ് ഗനി രാജ്യം വിട്ടപ്പോള്‍ ഇടക്കാല പ്രസിഡന്റായി അമറുള്ള സ്വയം പ്രഖ്യാപിച്ചിരുന്നു. താലിബാനെതിരെ കീഴടങ്ങില്ല എന്ന നിലപാടിലാണ് അമറുള്ള സലേയുടെ കീഴിലുള്ള പ്രതിരോധ സേന.