ആണവകരാറിൽ നിന്നും ഇറാൻ പിന്മാറി, ആശങ്കയോടെ ലോകരാജ്യങ്ങൾ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 6 ജനുവരി 2020 (13:06 IST)
യുഎസ് ഉൾപ്പെടെയുള്ള ആറു രാജ്യങ്ങളുമായുള്ള 2015ലെ ആണവകരാറിൽ നിന്നും പിന്മാറി. യുറേനിയം സമ്പുഷ്ടീകരണവുമായി ഇറാൻ മുന്നോട്ട് പോകുമെന്നും എന്നാൽ രാജ്യാന്തര ആണവ ഏജൻസിയുമായുള്ള ബന്ധം തുടരുമെന്നും ഇറാൻ പറഞ്ഞു.

വൈദ്യുതി ഉത്പാദനത്തിന് ആവശ്യമായ സമ്പുഷ്ട യുറേനിയം മാത്രമേ ഇറാൻ സൂക്ഷിക്കാവുള്ളു എന്നതായിരുന്നു ആണവകരാറിലെ നിബന്ധന. ഇതുപ്രകാരം 300 കിലോഗ്രാമിൽ താഴെ യുറേനിയം സമ്പുഷ്ടികരിക്കാനായിരുന്നു കരാറിൽ അനുമതി നൽകിയിരുന്നത്. സമ്പുഷ്ടീകരിച്ച യുറേനിയം അണുവായുധത്തിന് വേണ്ടി ഉപയോഗിക്കാം എന്നത് കണക്കിലെടുത്തായിരുന്നു കരാറിലെ നിർദേശം. എന്നാൽ ആണവകരാറിൽ നിന്നും ഇറാൻ പിന്മാറുന്നതോടെ ഇറാൻ പരിധികളില്ലാതെ യുറേനിയം സമ്പുഷ്ടീകരിക്കുമെന്നും ലക്ഷ്യം അണ്വയുധം വികസിപ്പിക്കുകയാവുമെന്നും രാജ്യാന്തര നിരീക്ഷകർ കണക്കുക്കൂട്ടുന്നു.

ഇറാനുമേലുള്ള ഉപരോധങ്ങൾ പിൻവലിക്കുകയാണെങ്കിൽ മാത്രമെ തീരുമാനം പുനപരിശോധിക്കുകയുള്ളുവെന്ന് സർക്കാർ പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്. ഖാസിം സുലൈമാനിയുടെ വിലാപയാത്രയിൽ ആയിരങ്ങൾ അമേരിക്കൻ വിരുദ്ധമുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങിയ പശ്ചാത്തലത്തിലാണ് പുതിയ പ്രഖ്യാപനം. അതേസമയം അമേരിക്കയുമായി കടുത്ത നീക്കത്തിനാണ് ഇറാഖും ഒരുങ്ങുന്നത്. അമേരിക്കൻ സൈന്യം ഇറാഖ് വിടണമെന്ന് ഇറാഖ് പാർലമെന്റ് അടിയന്തിരയോഗവും ആവശ്യപ്പെട്ടിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :