മൂന്ന് നോക്കൗട്ട് മത്സരത്തിലും പരീക്ഷിച്ചത് 3 ഫോർമേഷനുകൾ: കളിക്കനുസരിച്ച് തന്ത്രം മെനയുന്ന സ്കലോണിയെന്ന കുറുക്കൻ

അഭിറാം മനോഹർ| Last Modified ബുധന്‍, 14 ഡിസം‌ബര്‍ 2022 (13:16 IST)
തുടർച്ചയായി 35 മത്സരങ്ങൾ വിജയിച്ചുകൊണ്ട് ടൂർണമെൻ്റിലെ ഫേവറേറ്റുകളായാണ് ഖത്തർ ലോകകപ്പിലെത്തിയത്. ആദ്യ മത്സരത്തിൽ ഫിഫ റാങ്കിങ്ങിൽ ഏറെ പിന്നിലുള്ള സൗദി അറേബ്യയുമായി തോൽവി വഴങ്ങിയപ്പോൾ ഗ്രൂപ്പ് മത്സരങ്ങൾ കൂടി കടക്കാതെ ടീം പുറത്താവുമെന്ന് വിമർശനങ്ങൾ ഉയർന്നു.

എന്നാൽ 2019 മുതൽ അർജൻ്റീനയെ അപരാജിത കുതിപ്പിന് സഹായിച്ച ഒരു തന്ത്രജ്ഞൻ അർജൻ്റീനൻ ടീമിന് പിന്നിലുള്ള കാര്യം എതിരാളികൾ മറന്നു. 2014 ടീമിനെ പോലെ എനിക്ക് ഇത്തവണ എനിക്കൊപ്പമുള്ള സംഘത്തെ തോന്നുന്നുവെന്നാണ് ലോകകപ്പിന് മുൻപ് മെസ്സി അഭിപ്രായപ്പെട്ടത്. ഇത് തെറ്റല്ലെന്ന് തെളിയിച്ചുകൊണ്ടാണ് തുടർന്നുള്ള ഓരോ മത്സരത്തിലും അർജൻ്റീന മുന്നേറിയത്.

നെതർലാൻഡ്സിനെതിരെ ക്വാർട്ടറിൽ 5-3-2 ശൈലിയിലാണ് അർജൻ്റീന കളിച്ചത്. ഓസ്ട്രേലിയക്കെതിരെ 4-3-3 ക്രൊയേഷ്യക്കെതിരെ 4-4-2. തുടരെ മൂന്നാമത്തെ മത്സരത്തിലും എതിർ ടീമിൻ്റെ കളിക്ക് അനുയോജ്യമായ തരത്തിൽ ഫോർമാഷനിൽ മാറ്റം. നാല് താരങ്ങൾ നിരന്ന ക്രൊയേഷ്യൻ മധ്യനിരയുടെ താളം തെറ്റിക്കാൻ ഇതിലൂടെ അർജൻ്റീനയ്ക്കായി.

കണക്കുകളിൽ ക്രൊയേഷ്യയ്ക്ക് 62% ബോൾ പൊസഷൻ ഉണ്ടായിരുന്നു. മത്സരത്തിന് തൊട്ട് മുൻപ് തന്നെ കളിക്കളത്തിൽ നന്നായി കളിക്കുന്ന ടീം തന്നെ വിജയിക്കണമെന്നില്ലെന്ന് സ്കലോണി പറഞ്ഞതിൽ ഇക്കാര്യവും ഉൾപ്പെടുമെന്ന് വ്യക്തം. മക് അലിസ്റ്റർ ഇടത് നിന്ന് സെൻ്ററിൽ വന്ന് മധ്യനിരയ്ക്കും മുന്നേറ്റനിരയ്ക്കുമിടയിലെ ലിങ്കായി വന്നു. ടൂർണമെൻ്റിലെ മികച്ച പ്രകടനമായി ഡിപോളും മെസ്സിയും ജൂലിയൻ ആൽവരാസും തിളങ്ങി.

കൗണ്ടറുകളുമായി കിട്ടിയ അവസരങ്ങളിലെല്ലാം അർജൻ്റീനമുന്നേറി. ലോകകപ്പിൽ ആരാധകർ ഏറെ കാത്തിരുന്ന ഡിബാലയും ഒടുവിൽ അർജൻ്റീനയ്ക്കായി ഇറക്കി ആരാധകരെ സ്കലോണി കയ്യിലെടുത്ത്. വീണ്ടുമൊരു ലോകകപ്പ് ഫൈനലിന് ഞായറാഴ്ച ലോകം സാക്ഷ്യം വഹിക്കുമ്പോൾ അർജൻ്റീനയുടെ നീണ്ട 36 വർഷത്തെ കാത്തിരിപ്പിന് അവസാനമാകുമെന്ന പ്രതീക്ഷയിലാണ് അർജൻ്റൈൻ ആരാധകർ.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :