റൊണാള്‍ഡോയും മെസിയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോള്‍ ജയം മെസിക്കൊപ്പം; പിറന്നത് ഒന്‍പത് ഗോളുകള്‍ !

മെസിയിലൂടെയാണ് പി.എസ്.ജി മുന്നിലെത്തിയത്

രേണുക വേണു| Last Modified വെള്ളി, 20 ജനുവരി 2023 (08:53 IST)

സൗദി ഓള്‍ സ്റ്റാര്‍ ഇലവനും പി.എസ്ജിയും തമ്മിലുള്ള വാശിയേറിയ പോരാട്ടത്തില്‍ ആകെ പിറന്നത് ഒന്‍പത് ഗോളുകള്‍. നാലിനെതിരെ അഞ്ച് ഗോളുകള്‍ക്ക് പി.എസ്.ജി മത്സരത്തില്‍ വിജയിച്ചു. സൗദിക്ക് വേണ്ടി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പി.എസ്.ജിക്ക് വേണ്ടി ലയണല്‍ മെസിയും കളത്തിലിറങ്ങി. മെസി ഒരു ഗോള്‍ നേടിയപ്പോള്‍ റൊണാള്‍ഡോ ഇരട്ട ഗോള്‍ സ്വന്തമാക്കി.

മെസിയിലൂടെയാണ് പി.എസ്.ജി മുന്നിലെത്തിയത്. നെയ്മറിന്റെ പാസില്‍ നിന്നാമ് മത്സരത്തിന്റെ മൂന്നാം മിനിറ്റില്‍ മെസിയുടെ ഒറ്റ ടച്ചില്‍ സുന്ദരന്‍ ഗോള്‍ പിറന്നത്. 32-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് റൊണാള്‍ഡോ തന്റെ ടീമിനെ പി.എസ്.ജിക്ക് ഒപ്പമെത്തിച്ചു.

43-ാം മിനിറ്റില്‍ മാര്‍ക്വിനോസിലൂടെ പി.എസ്.ജിയുടെ രണ്ടാം ഗോള്‍. ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടുമുന്‍പ് റൊണാള്‍ഡോ വീണ്ടും സ്‌കോര്‍ ചെയ്തു. ഇതോടെ മത്സരം 2-2 എന്ന നിലയിലായി.

രണ്ടാം പകുതിയില്‍ റാമോസ്, എംബാപ്പെ, എകിറ്റികെ എന്നിവരിലൂടെ പി.എസ്.ജി വീണ്ടും ഗോള്‍ നേടിയപ്പോള്‍ സൗദി ഓള്‍ സ്റ്റാര്‍ ഇലവന് വേണ്ടി ഹിയോണ്‍ സൂ ജാങ്, ടലിസ്‌ക എന്നിവരും ഗോള്‍ സ്വന്തമാക്കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :