പെനാൽറ്റി നഷ്ടമാക്കിയതിനു ട്രോൾ; പിന്നാലെ വിമർശകരുടെ വായടപ്പിച്ച് ഇരട്ടഗോൾ
മത്സരം തുടങ്ങി ഒൻപതാം മിനിറ്റിലാണ് ലൗത്താറോ മാർട്ടിനെസിനെ ബോക്‌സിനുള്ളിൽ ഫൗൾ ചെയ്തതിനു ഓസ്ട്രിയ പെനാൽറ്റി വഴങ്ങുന്നത്
വിമർശകരെയും വിരോധികളെയും വീണ്ടും നിശബ്ദരാക്കി ലയണൽ മെസി. ഓസ്ട്രിയയ്‌ക്കെതിരായ മത്സരത്തിൽ അർജന്റീനയ്ക്കായി ഇരട്ടഗോൾ നേടിയാണ് മെസിയുടെ മറുപടി. പെനാൽറ്റി നഷ്ടമാക്കിയപ്പോൾ ട്രോളിയവരെല്ലാം മെസിയുടെ ഇരട്ടഗോളിൽ നിശബ്ദരായി.
മത്സരം തുടങ്ങി ഒൻപതാം മിനിറ്റിലാണ് ലൗത്താറോ മാർട്ടിനെസിനെ ബോക്‌സിനുള്ളിൽ ഫൗൾ ചെയ്തതിനു ഓസ്ട്രിയ പെനാൽറ്റി വഴങ്ങുന്നത്. അലസമായ മെസിയുടെ കിക്ക് ലക്ഷ്യം കാണുന്നില്ല. ലോകകപ്പിൽ മാത്രം ഇത് മൂന്നാം തവണയാണ് മെസിയുടെ പെനാൽറ്റി ലക്ഷ്യംകാണാതെ പോകുന്നത്. ലോകകപ്പിൽ ഏറ്റവും കൂടുതൽ തവണ പെനാൽറ്റി നഷ്ടമാക്കിയ ടീമെന്ന നാണക്കേട് അർജന്റീനയ്ക്കും.
മെസി പെനാൽറ്റി നഷ്ടമാക്കിയതും സമൂഹമാധ്യമങ്ങളിൽ ട്രോൾ നിറഞ്ഞു. എന്നാൽ ആ പരിഹാസങ്ങൾക്കെല്ലാം മിനിറ്റുകൾക്കുള്ളിൽ മറുപടിയെത്തി. 38-ാം മിനിറ്റിലാണ് മെസിയുടെ ആദ്യ ഗോൾ. ലെഫ്റ്റ് വിങ്ങിൽ നിന്ന് മെഡീന മെസിയെ ലക്ഷ്യമിട്ട് സെന്ററിലേക്ക് പന്ത് പാസ് ചെയ്യുന്നു, മെസി അത് കൃത്യമായി ലക്ഷ്യത്തിലെത്തിച്ചു. ട്രോളുകളെല്ലാം ഒറ്റ കിക്ക് കൊണ്ട് ദൂരെ പായിച്ചു മെസി. ഫൈനൽ വിസിലിനു തൊട്ടുമുൻപ് ഒരു ഗോൾ കൂടി മെസി സ്‌കോർ ചെയ്യുന്നുണ്ട്. ഇതോടെ താരത്തിന്റെ ലോകകപ്പ് ഗോളുകളുടെ എണ്ണം 18 ആയി. ഈ ലോകകപ്പിൽ മാത്രം രണ്ട് കളികളിൽ നിന്ന് അഞ്ച് ഗോളും !