ഗെയിം റീഡിങ്, പ്ലാൻ ഡൺ; ഇതാ മെസി !
രണ്ടാമത്തെ ഗോളിലും മെസി മൈൻഡ് റീഡിങ്ങിലൂടെ ഇംഗ്ലണ്ടിന്റെ നെഞ്ച് തുളച്ചു
ഇംഗ്ലണ്ടിനെതിരായ രണ്ട് ഗോളുകൾക്കും മെസി വഴിയൊരുക്കിയത് കൃത്യതയാർന്ന ഗെയിം റീഡിങ്ങിലൂടെയാണ്. എൻസോ ഫെർണാണ്ടസ് സ്‌കോർ ചെയ്ത ആദ്യ ഗോളിലും ലൗത്താറോ മാർട്ടിനെസിന്റെ രണ്ടാം ഗോളിലും അത് പ്രകടമാണ്. രണ്ട് ഗോളുകളുടെയും അസിസ്റ്റ് നടത്തി എന്നതിനപ്പുറം ആ അസിസ്റ്റ് നടത്തിയ രീതിയാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.
ആദ്യ ഗോൾ നോക്കുക, ബോക്‌സിനുള്ളിലേക്ക് പന്ത് കൊടുക്കാൻ സാധ്യതയുണ്ടായിട്ടും മെസി അത് ചെയ്തില്ല. മറിച്ച് എൻസോയുടെ പൊസിഷൻ മനസിലാക്കി കൃത്യമായി ഒരു ബുള്ളറ്റ് ഷോട്ടിനുള്ള അവസരമുണ്ടാക്കി കൊടുത്തു. തുടരെ തുടരെ ലോങ് റേഞ്ച് ഷോട്ടുകൾ പരീക്ഷിക്കുന്ന എൻസോയിലേക്ക് പന്ത് എത്തിയാൽ അത് ഗോളാകുമെന്ന് മെസി പ്രതീക്ഷിച്ചിരിക്കണം. മെസി ബോക്‌സിലേക്ക് ലോബ് ചെയ്യുമെന്ന് കരുതി പ്രതിരോധം തീർത്ത ഇംഗ്ലീഷ് താരങ്ങൾ അപ്രസക്തരായി. മറ്റേത് താരമാണെങ്കിലും ബോക്‌സിലേക്ക് ആ പാസ് കൊടുക്കാൻ ശ്രമിക്കുമായിരുന്നു. അവിടെയാണ് മെസി വ്യത്യസ്തനാകുന്നത്.
രണ്ടാമത്തെ ഗോളിലും മെസി മൈൻഡ് റീഡിങ്ങിലൂടെ ഇംഗ്ലണ്ടിന്റെ നെഞ്ച് തുളച്ചു. റൈറ്റ് വിങ്ങിൽ നിന്നുള്ള ക്രോസ് കടന്നുപോയത് ഏഴ് ഇംഗ്ലണ്ട് താരങ്ങളെയാണ്. അർജന്റീന താരങ്ങളേക്കാൾ ഉയരമുള്ള ഇംഗ്ലീഷ് താരങ്ങൾക്കു അത് തടുക്കാൻ പറ്റിയില്ലെന്ന് മാത്രമല്ല തളികയിൽ വെച്ചപോലെ ലൗത്താറോയുടെ ഹെഡിലേക്ക്. ലൗത്താറോ സബ് ആയി ഇറങ്ങിയതിനു പിന്നാലെ മെസി ഹൈ ബോൾ ക്രോസുകൾക്ക് നിരന്തരം ശ്രമിച്ചിരുന്നത് എന്തുകൊണ്ടെന്ന് അപ്പോഴാണ് ഇംഗ്ലീഷ് കോച്ചിനടക്കം മനസിലായത്. ഹൈ ബോൾ ഗെയ്മിലൂടെ അർജന്റീനയെ വിറപ്പിക്കാൻ വന്നവർ അതേ ഹൈ ബോൾ ഗെയ്മിൽ തന്നെ തീരുന്ന കാഴ്ചയാണ് അറ്റ്‌ലാന്റയിൽ കണ്ടത്.