നയന്‍താരയുടെ അഭിനയം കൊള്ളില്ലെന്ന് പറഞ്ഞു, ഗോപികയെ നായികയാക്കി; ചിമ്പു ചിത്രത്തിന് സംഭവിച്ചത്

രേണുക വേണു| Last Modified തിങ്കള്‍, 17 ജനുവരി 2022 (12:12 IST)

തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് നയന്‍താര. മലയാളത്തിലൂടെയാണ് നയന്‍സ് അഭിനയ ലോകത്തിനു തുടക്കം കുറിച്ചതെങ്കിലും പിന്നീട് തമിഴ് സിനിമകളില്‍ സൂപ്പര്‍സ്റ്റാറായി വിലസുകയായിരുന്നു താരം.

ശരത് കുമാറിന്റെ 'അയ്യ' എന്ന സിനിമയിലൂടെയാണ് നയന്‍താര തമിഴ് സിനിമാലോകത്ത് അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ താരം തമിഴില്‍ എത്തേണ്ടിയിരുന്നത് തൊട്ടി ജയ എന്ന ചിമ്പുവിന്റെ സിനിമയിലൂടെയായിരുന്നു. പിന്നീട് ഗോപികയ്ക്കു വേണ്ടി നയന്‍താരയെ ആ ചിത്രത്തില്‍ നിന്നും ഒഴിവാക്കുകയായിരുന്നു.

ഇപ്പോഴിതാ ചിത്രത്തില്‍ നിന്നും നയന്‍താരയെ ഒഴിവാക്കിയതില്‍ കുറ്റബോധമുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ആ ചിത്രത്തിന്റെ നിര്‍മ്മാതാവ് കലൈപുലി എസ് താണു. ഒരു മാസികയില്‍ നയന്‍താരയുടെ ചിത്രം കണ്ടാണ് താണുവിന് താരത്തെ ഇഷ്ടമാകുന്നത്. ചെന്നൈയില്‍ എത്തിച്ച് നയന്‍താരയെ അഭിനയിപ്പിച്ച് നോക്കിയെങ്കിലും അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിനയം ഇഷ്ടമായില്ലെന്നാണ് അദ്ദേഹം പറയുന്നത്.

'സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ നടക്കുന്നതിനിടെയാണ് നയന്‍താര എന്ന പെണ്‍കുട്ടിയുടെ ചിത്രം ഞാന്‍ ഒരു മാസികയില്‍ കാണുന്നത്. ഡയാന എന്നാണ് ആ പെണ്‍കുട്ടിയുടെ പേരെന്ന് ദേവി ശ്രീദേവി തിയേറ്റര്‍ മാനേജര്‍ എന്നോട് പറഞ്ഞു. ഡയാനയെ അദ്ദേഹം നാട്ടില്‍ നിന്ന് ചെന്നൈയിലേക്ക് കൂട്ടിക്കൊണ്ടു വന്നു. കുടുംബത്തോടൊപ്പം ട്രെയിനിലാണ് ഡയാന വന്നത്. എനിക്ക് ഡയാനയെ ഇഷ്ടമായി എന്നാല്‍ ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ ആര്‍ഡി രാജശേഖര്‍ ഗോപികയ്ക്ക് വാക്ക് നല്‍കിയിരുന്നു. ഗോപികയ്ക്കൊപ്പം ഫോര്‍ ദി പീപ്പിള്‍ എന്ന ചിത്രത്തില്‍ അദ്ദേഹം ജോലി ചെയ്തിട്ടുണ്ടായിരുന്നു. സംവിധായകന്‍ വിഇസഡ് ദൂരൈയ്ക്കും ഗോപികയെയായിരുന്നു താല്‍പര്യം. ഞാന്‍ നയന്‍താരയുടെ പേര് പറഞ്ഞപ്പോള്‍ ഒരു രംഗം ചിത്രീകരിച്ച് നോക്കാമെന്ന് പറഞ്ഞു. എനിക്ക് ഡയാനയുടെ അഭിനയം ഇഷ്ടമായി. എന്നാല്‍ രാജശേഖന് അവരുടെ പ്രകടനം ഇഷ്ടമായില്ല. ഒടുവില്‍ ഗോപികയ്ക്ക് തന്നെ ആ കഥാപാത്രം ലഭിച്ചു. കാരണം ഗോപികയുമായി കരാര്‍ ചെയ്തിരുന്നു,' കലൈപുലി എസ്.താണു പറഞ്ഞു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :