അനിയത്തിപ്രാവ് ചാക്കോച്ചന്‍ ചെയ്യേണ്ട സിനിമയായിരുന്നില്ല, അതില്‍ നായകനാകേണ്ടിയിരുന്നത് ഞാന്‍; വെളിപ്പെടുത്തലുമായി കൃഷ്ണ

രേണുക വേണു| Last Modified വ്യാഴം, 31 മാര്‍ച്ച് 2022 (11:46 IST)

മലയാളത്തിലെ എക്കാലത്തേയും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് അനിയത്തിപ്രാവ്. 1996 മാര്‍ച്ച് 26 നാണ് സിനിമ റിലീസ് ചെയ്തത്. അനിയത്തിപ്രാവിന്റെ 25 വര്‍ഷം കഴിഞ്ഞ ദിവസമാണ് മലയാള സിനിമാലോകം ആഘോഷിച്ചത്. കുഞ്ചാക്കോ ബോബനും ശാലിനിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച അനിയത്തിപ്രാവ് ഫാസിലാണ് സംവിധാനം ചെയ്തത്.

അനിയത്തിപ്രാവില്‍ ആദ്യം നായകനായി തീരുമാനിച്ചത് തന്നെയായിരുന്നെന്ന് വെളിപ്പെടുത്തുകയാണ് നടന്‍ കൃഷ്ണ ഇപ്പോള്‍. നിര്‍ഭാഗ്യവശാല്‍ അനിയത്തിപ്രാവില്‍ അഭിനയിക്കാനുള്ള അവസരം നഷ്ടപ്പെട്ടെന്നും ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തില്‍ കൃഷ്ണ പറഞ്ഞു.

' ഞാനും ചാക്കോച്ചനും ഒരു സമയത്താണ് സിനിമയിലേക്ക് എത്തുന്നത്. ചാക്കോച്ചന്‍ അനിയത്തിപ്രാവിന്റെ 25-ാം വാര്‍ഷികം ആഘോഷിച്ചപ്പോള്‍ എനിക്ക് ഒരുപാട് വിഷമം വന്നു. ഞാന്‍ ചെയ്യേണ്ടിയിരുന്ന സിനിമയാണ് അത്. എന്തോ നിര്‍ഭാഗ്യവശാല്‍ എനിക്കാ പടം പോയി,' കൃഷ്ണ പറഞ്ഞു.

ഞാനും സിനിമയില്‍ എത്തിയിട്ട് ഇത്രയും വര്‍ഷമായി. ഞാനും സീനിയറായി ആ ലെവലില്‍ നില്‍ക്കേണ്ട ആളാണ്. സിനിമ എന്ന് പറയുന്നത് ഒരു ഭാഗ്യമാണ്. ആഗ്രഹിച്ചിട്ട് കാര്യമില്ല. നമുക്ക് ദൈവം കൊണ്ടുതരുന്ന അവസരമാണ്. ഇപ്പോഴത്തെ സിനിമയില്‍ നമ്മളൊന്നും അത്ര മസ്റ്റല്ല. കാരണം ഒരുപാട് ആക്ടേഴ്സ് ഉണ്ടെന്നും കൃഷ്ണ പറഞ്ഞു.

അനിയത്തിപ്രാവിന്റെ കാര്യത്തില്‍ എന്തോ ഒരു കണ്‍ഫ്യൂഷന്‍ വന്നു. ആ സമയത്താണ് കുഞ്ചാക്കോ ബോബന്‍ കയറിപോയത്. അന്ന് തുടങ്ങിയ സമയദോഷം ഇന്നും ഉണ്ടെന്നും കൃഷ്ണ കൂട്ടിച്ചേര്‍ത്തു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :