2003ലെ സച്ചിനും കോലിയും മാത്രമല്ല സമാനം, 20 വർഷങ്ങൾക്ക് ശേഷം പലതും ആവർത്തിച്ചു

അഭിറാം മനോഹർ| Last Modified തിങ്കള്‍, 20 നവം‌ബര്‍ 2023 (20:01 IST)
2023ലെ ലോകകപ്പ് ഫൈനലിൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ ഏറ്റുമുട്ടുമെന്ന് ഉറപ്പായതോടെ 2003ലെ ലോകകപ്പിലേറ്റ തോൽവിക്ക് ഇന്ത്യ പകരം വീട്ടുന്നത് കാണുവാനുള്ള കാത്തിരിപ്പിലായിരുന്നു രാജ്യം. 2023ലെ ലോകകപ്പിലെ എല്ലാ മത്സരങ്ങളിലും ആധികാരികമായി വിജയിച്ച ഇന്ത്യയ്ക്ക് തന്നെയാണ് എല്ലാവരും സാധ്യത കൽപ്പിച്ചിരുന്നത്. എന്നാൽ ഒരു ചാമ്പ്യൻ ടീമെന്ന നിലയിൽ ഓസ്ട്രേലിയയെ എഴുതിതള്ളരുതെന്ന് പറഞ്ഞവരും അനവധിയായിരുന്നു. എന്നാൽ 20 വർഷങ്ങൾക്ക് ശേഷം വീണ്ടും പരാജയം ഏറ്റുവാങ്ങാനായിരുന്നു ഇന്ത്യയുടെ യോഗം.

2003ലെ ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസോടെ സച്ചിനായിരുന്നു പ്ലെയർ ഓഫ് ദ ടൂർണമെൻ്റ് പുരസ്കാരം നേടിയത്. എന്നാൽ ഫൈനലിൽ ഇന്ത്യയെ വിജയത്തിലെത്തിക്കാൻ കഴിയാതെ നിരാശനായാണ് ട്രോഫി ഏറ്റുവാങ്ങിയത്. 20 വർഷങ്ങൾക്കിപ്പുറം വിരാട് കോലിയിലൂടെ അതേ ദൃശ്യങ്ങൾ ആവർത്തിക്കപ്പെടുമ്പോൾ ക്രിക്കറ്റ് ആരാധകരിൽ അതുണ്ടാക്കുന്ന വേദന താങ്ങാവുന്നതിലും അധികമാണ്.എന്നാൽ ഈ ഒരു സാമ്യത മാത്രമല്ല 2003ലെ തോൽവിയിൽ ഈ തോൽവിക്കുള്ളത്.


2003ലെ ലോകകപ്പ് ക്യാപ്റ്റനെന്ന നിലയിൽ സൗരവ് ഗാംഗുലിയുടെ ആദ്യ ലോകകപ്പായിരുന്നു. ലോകകപ്പിൽ തിളങ്ങിയ ഗാംഗുലി ഒരു ലോകകപ്പിൽ നായകനെന്ന നിലയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരമെന്ന നേട്ടം സ്വന്തമാക്കി. രോഹിത് ശർമയിലൂടെയാണ് ഇക്കുറി ഇന്ത്യ ഇത് ആവർത്തിച്ചത്. 2003ലെ വിക്കറ്റ് കീപ്പർ ബാറ്ററായിരുന്ന രാഹുൽ ദ്രാവിഡാണ് നിലവിൽ ഇന്ത്യയുടെ കോച്ച്. 2003ൽ ഒരു സ്പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പറല്ലാഞ്ഞിട്ടും അധിക ബാറ്ററിനുള്ള സാധ്യത കണക്കിലെടുത്താണ് ദ്രാവിഡിനെ വിക്കറ്റ് കീപ്പറാക്കിയത്. കെ എൽ രാഹുലിലൂടെ ഇന്ത്യ ഇതും ആവർത്തിച്ചു.

അതേസമയം അന്ന് അജയ്യരായി വന്ന് ഓസീസ് കിരീടം സ്വന്തമാക്കിയത് ആവർത്തിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചില്ല. ഗ്രൂപ്പ് മത്സരങ്ങളിലെല്ലാം വിജയിച്ചിട്ടും ഫൈനലിൽ ഇന്ത്യ കിരീടം കൈവിടുകയായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :