ബാറ്റ്‌സ്മാനെ കുഴക്കിയ പന്തുകൾ, ഇന്നും തകരാത്ത അനവധി റെക്കോർഡുകൾ: വിസ്‌മയം തീർത്ത ഷെയ്‌ൻ വോൺ കരിയർ

അഭിറാം മനോഹർ| Last Modified ശനി, 5 മാര്‍ച്ച് 2022 (09:34 IST)
ലെഗ് സ്പിന്നർമാർ എന്ന ഗണം ക്രിക്കറ്റിൽ നിന്നും അപ്രത്യക്ഷമായി എന്ന് ക്രിക്കറ്റ് വിദഗ്‌ധർ ആശങ്കപ്പെട്ട ഒരു കാലത്തായിരുന്നു ശൂന്യതയിൽ നിന്നുമുള്ള ഷെയ്‌ൻ വോൺ എന്ന മാന്ത്രികന്റെ പിറവി. പരമ്പരാഗതമായി സ്പിന്നർമാരെ ഉത്‌പാദിച്ചിരുന്ന ഏഷ്യൻ മണ്ണിൽ നിന്നല്ല പേസർമാരെ കൊണ്ട് നിറഞ്ഞ ഓസ്ട്രേലിയയിലായിരുന്നു വോണിന്റെ മായാജാലപ്രകടനങ്ങൾ.

1992ൽ ഓസീസ് ടീമിലെത്തിയെങ്കിലും ഒരു സാധാരണ സ്പിന്നറെ പോലുള്ള പ്രകടനമാണ് ആദ്യവർഷം വോൺ നടത്തിയത്. എന്നാൽ 1993ലെ ആഷഷ് പരമ്പരയിലെ താരത്തിന്റെ പ്രകടനം ഓസീസ് ക്രിക്കറ്റിന്റെ തന്നെ തലവര മാറ്റി. 1992 ജനുവരി രണ്ടിന് ഇന്ത്യക്കെതിരെ ആയിരുന്നു വോണിന്റെ അരങ്ങേറ്റം. പിന്നീട് 145 ടെസ്റ്റുകൾ രാജ്യത്തിനായി കളിച്ചു.

273 ഇന്നിങ്സുകളിൽ നിന്നും 708 റൺസോടെ ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തേയ്ക്ക്. 1994ൽ ഇംഗ്ലണ്ടിനെതിരെ 71 റൺസിന് 8 വിക്കറ്റുകൾ വീഴ്‌ത്തിയതാണ് മികച്ച പ്രകടനം. 37 തവണയാണ് ടെസ്റ്റിൽ വോൺ അഞ്ചോ അതിലധിക‌മോ വിക്കറ്റുകൾ വീഴ്‌ത്തുന്നത്. 10 തവണ പത്ത് വിക്കറ്റ് നേട്ടവും കുറിച്ചു. 25.41 ആണ് ബൗളിങ് ശരാശരി.

ഏകദിന ക്രിക്കറ്റിൽ ന്യൂസിലൻഡിനെതിരെ അരങ്ങേറിയ താരം 194 ഏകദിനങ്ങളിൽ നിന്ന് 293 വിക്കറ്റുകളാണ് വീഴ്‌ത്തിയത്. 33 റൺസിന് 5 വിക്കറ്റുകൾ വീഴ്‌ത്തിയതാണ് മികച്ച പ്രകടനം. ഏകദിനത്തിൽ തുടർച്ചയായ 3 മത്സരങ്ങളിൽ 4 വിക്കറ്റുകൾ. ഒരു സെഞ്ചുറി പോലുമില്ലാതെ ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം. ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ എന്നീ തിളക്കമാർന്ന നേട്ടങ്ങൾക്ക് ഇപ്പോഴും അനക്കം സംഭവിച്ചിട്ടില്ല.

ഇന്ത്യൻ പ്രീമിയർ ലീഗിൽ 73 ടി20 മത്സരങ്ങളിൽ നിന്ന് 70 വിക്കറ്റുകൾ താരം നേടി. രാജസ്ഥാനായി 21 റൺസ് വഴങ്ങി 4 വിക്കറ്റുകൾ നേടിയതാണ് മികച്ച പ്രകടനം. ഐപിഎല്ലിലെ ആദ്യ സീസണിൽ രാജസ്ഥാൻ നായകനായി കിരീടനേട്ടത്തിൽ നിർണായക താരമായി. ഓസ്ട്രേലിയൻ ബിഗ്‌ബാഷ് ലീഗിലും സജീവമായിരുന്ന വോൺ 2013 ജനുവരിയിലാണ് ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കുന്നത്. പിന്നീട് ക്രിക്കറ്റ് നിരീക്ഷകനായും കമന്റേറ്ററായും സജീവമായിരുന്നു താരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :